കണ്ണൂര്‍: ജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശം നല്കി. നാട്ടില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടുവെന്ന് കരുതിയ കുഷ്ഠരോഗം ജില്ലയില്‍ ശരാശരി അമ്പതോളം പേരില്‍ കണ്ടുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രോഗബാധിതരില്‍ ഒമ്പത് പേര് കുട്ടികളായിരുന്നു. രോഗാണുക്കള്‍ സജീവമായി ഇവിടെ നിലനില്ക്കുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഓരോ സമയത്തും എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ ഒരു ചെറുവിഭാഗമാണെങ്കിലും യഥാവിധി എടുക്കാന്‍ വിസമ്മതിക്കുന്നതിനാലാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പൂര്‍ണമായും തടയാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. രോഗം ബാധിച്ചതിനു ശേഷം നെട്ടോട്ടമോടുന്നതിന് പകരം അവ പിടിപെടാതിരിക്കാനുള്ള മുന്കരുതലെടുക്കുന്നതിലാണ് ഓരോരുത്തരും ശ്രദ്ധപുലര്‍ത്തേണ്ടത്. തെറ്റിദ്ധാരണ മൂലം പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തവര്‍ എത്രയും വേഗം അതിന് തയ്യാറാവണം. എങ്കില്‍ മാത്രമേ സമൂഹത്തില്‍ നിന്നും മാരകമായ പകര്‍ച്ച വ്യാധികള്‍ നിഷ്ക്കാസനം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു.
ഹരിതകേരളം മിഷന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനകം തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ശുചിത്വ-മാലിന്യനിര്‍മാര്‍ജന-ജലസംരക്ഷണ പദ്ധതികളുടെ വിശദവിവര റിപ്പോര്‍ട്ട് (ഡിപിആര്‍) ഫെബ്രുവരി ആറിനു മുമ്പായി ഭരണസമിതിയുടെ അംഗീകാരം വാങ്ങി സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്കി.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്ക്കരന്‍, പി.ഗൗരി, ഡിപിഒ കെ.പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: