കണ്ണൂര്‍: അജ്ഞാത രോഗം മൂലം ചികിത്സയില്‍ കഴിയുന്ന ആര്യയെന്ന പെണ്‍കുട്ടിയെ സഹായിക്കാന്‍ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടേയും വ്യക്തികളില്‍ നിന്നും നേരിട്ട് സ്വീകരിച്ചതുമായ 12,37,976 രൂപ കുടുംബത്തിന് കൈമാറിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആര്യയുടെ പിതാവിന്റെ അപേക്ഷ പ്രകാരമാണ് ധനശേഖരണം ആരംഭിച്ചതെന്നും കേവലം രണ്ട് ദിവസം കൊണ്ടാണ് ഇത്രയും പണം ശേഖരിച്ചതെന്നും ഇവര്‍ പറഞ്ഞു.
ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതിനെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ ട്രസ്റ്റ് ഭാരവാഹികള്‍ ആര്യയുടെ പിതാവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പണം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും മറിച്ചുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ട്രസ്റ്റ് ഭാരാഹികള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഴീക്കോട് മേഖളയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ നിരാശയുണ്ടെന്ന് ഇവര്‍ പറഞ്ഞു. എസ്ബിഐ അലവില്‍ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ തുക ആര്യയുടെ അക്കൗണ്ട് നിലനില്‍ക്കുന്ന എസ്ബിഐ അലവില്‍ ബ്രാഞ്ച് മാനേജര്‍ സുരേന്ദ്രന് വളപട്ടണം സിഐ കൃഷ്ണന് കൈമാറി.
വാര്‍ത്താ സമ്മേളനത്തില്‍ എം.ബേബി ആനന്ദ്, റാഹിദ് അഴീക്കോട്, സമജ് കമ്പില്‍, ബാബു ചോരന്, പ്രമോദ് കുടുവന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: