ന്യൂദല്‍ഹി: രാജ്യസുരക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രതിരോധമേഖലയ്ക്ക് കേന്ദ്ര ബജറ്റില്‍ മുന്തിയ പരിഗണന. 2.95 ലക്ഷം കോടി രൂപയാണ് പ്രതിരോധമേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലെ 2.74 ലക്ഷം കോടിയേക്കാള്‍ 7.81 ശതമാനം കൂടുതലാണിത്.
മൂന്ന് സേനാവിഭാഗങ്ങള്‍ക്കും അത്യാധുനിക ആയുധങ്ങളും പ്രതിരോധ സാമഗ്രികള്‍ വാങ്ങാനും ഇത് സഹായകമാകും. പുതിയ ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ വാങ്ങുന്നതിനായി 99,947 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 2018-19ലെ മൊത്തം ബജറ്റ് തുകയായ 24,42,213 കോടിയുടെ 12.10ശതമാനം വരും ഇത്.
അതിര്‍ത്തിയിലും ജമ്മു കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈന്യത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പ്രശംസിച്ചു.
വ്യവസായ സൗഹൃദ സൈനിക ഉല്പാദന നയത്തിന്റെ ഭാഗമായി രണ്ട് പ്രതിരോധ ഉല്പാദന ഇടനാഴി വികസിപ്പിക്കും. പ്രതിരോധ രംഗത്തെ പെന്‍ഷനായി 1,95,947 കോടിയും പ്രത്യേകമായി അനവദിച്ചിട്ടുണ്ട്. പെന്ഷന് തുക മുന്‍ ബജറ്റിനേക്കാള്‍ 26.60 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നര വര്‍ഷമായി പ്രതിരോധരംഗത്തെ ആധുനികവല്‍ക്കരിക്കുന്നതിനും വലിയ പ്രാധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു. പ്രതിരോധരംഗത്ത് സ്വകാര്യ നിക്ഷേപത്തിനുള്ള അവസരവും തുറന്നിട്ടിരിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: