വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം സ്ഥായിയായതും സന്തുലിതമായതുമായ സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള വിലയിരുത്തലാണ് വാര്‍ഷിക ബജറ്റ്. 2018 ലെ ഭാരതസര്‍ക്കാരിന്റെ ബജറ്റ് ഒരു ദേശീയ ദര്‍ശനത്തിന്റെ പ്രതിഫലനവും രാഷ്ട്രീയ ഇച്ഛാശക്തിയുടെ സന്ദേശവും സാമ്പത്തിക ശാക്തീകരണത്തിന്റെ പ്രതിഫലനവുമാണ്.
കാര്‍ഷികമേഖലയെ ആശ്രയിച്ചാണ് ഇന്നും ഭാരതത്തിലെ 58 ശതമാനമാളുകളും ജീവിക്കുന്നത്. (ദ്വിതീയ (വ്യവസായ) ത്രിതീയ(സേവന) മേഖലകളിലുള്ളവരും നിലനില്‍ക്കുന്നത് (അസംസ്കൃത പദാര്‍ത്ഥങ്ങള്‍ക്കും ഭക്ഷണത്തിനും വേണ്ടി) കാര്‍ഷികമേഖലയെ ആശ്രയിച്ചുകൊണ്ടാണ്. അതുകൊണ്ട് കൃഷിയെ അവഗണിച്ചുകൊണ്ടുള്ള ഒരു ബജറ്റും യാഥാര്‍ത്ഥ്യത്തോടു നീതി പുലര്‍ത്തുന്നതായിരിക്കില്ല. കൃഷിക്കും അനുബന്ധ മേഖലകള്ക്കുംവേണ്ടി, ആകെ ചെലവഴിക്കുന്ന 21.47 ലക്ഷം കോടി രൂപയില്‍ 12.5 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി-വര്‍ഗ്ഗ വികസനം, തൊഴില്‍ എന്നിവയെല്ലാം കോര്‍ത്തിണക്കി ഗ്രാമീണ മേഖലയുടെ സമഗ്രവികസനമാണ് ബജറ്റ് ലക്ഷ്യംവയ്ക്കുന്നത്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാനും ബജറ്റില്‍ ലക്ഷ്യമിടുന്നു.
വ്യവസായം വളര്‍ത്തുവാനുള്ള നടപടികളും ബജറ്റിലുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറച്ചിരിക്കുന്നത് അവരെ സഹായിക്കുവാന്‍ വേണ്ടിയാണെന്നുള്ള വിമര്‍ശനത്തോടൊപ്പം, കോര്‍പ്പറേറ്റ് വളര്‍ച്ചയില്‍ കൂടിയുണ്ടാകുന്ന തൊഴിലവസരങ്ങളും കൂടി കണക്കിലെടുക്കണം. റെയില്‍വേയുടെയും റോഡിന്റെയും വികസനംവഴി കൃഷിയും വ്യവസായവും വളര്‍ച്ചയുടെ ഹൈവേയില്‍ പ്രവേശിക്കും.
കൃഷിയും വ്യവസായവും സേവനമേഖലയുമൊക്കെ സുഗമമായി പുരോഗതി പ്രാപിക്കണമെങ്കില്‍ രാജ്യത്ത് സമാധാനം പുലരണം. ആഭ്യന്തരമായും ബാഹ്യമായുമുള്ള ഛിദ്രശക്തികളെ നേരിടാനുള്ള പ്രാപ്തി നമ്മുടെ സൈന്യത്തിന് നേടിക്കൊടുക്കുവാന്‍ വേണ്ടി 2.74 ലക്ഷം കോടി രൂപായാണ് ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. ചുറ്റിനും ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിട്ടുള്ള ഒരു രാജ്യത്ത് പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുന്നത് പുരോഗതിയുറപ്പാക്കാന് വേണ്ടി മാത്രമാണ്.
അടുത്ത പൊതുതെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള ബജറ്റ് എന്നതിനേക്കാള്‍ അടുത്ത തലമുറയെ ലക്ഷ്യമാക്കിയുള്ള ബജറ്റ് എന്നാണ് ഇതിന് കൂടുതല്‍ യോജിക്കുന്ന വിശേഷണം.
(കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വതന്ത്ര ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: