നെടുങ്കണ്ടം: മന്ത്രി എം.എം. മണിയുടെ മണ്ഡലത്തിലെ നെടുങ്കണ്ടം പൊന്നാംകാണിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി മൂലം സര്‍ക്കാര്‍ ഖജനാവിന് നഷ്ടം 138 കോടി.
സിഎച്ച്ആര്‍ മേഖലയില്‍ പാറഖനനം പാടില്ലെന്നിരിക്കെ ഏലത്തോട്ടത്തിന് നടുവില്‍ സര്‍ക്കാര്‍ വക സര്‍വ്വേ നമ്പര്‍ 304ല്‍ പെട്ട 40 ഹെക്ടറില്‍ 0.9996 ഹെക്ടര്‍ സ്ഥലമാണ് ലീസിന് എടുത്തിട്ടുള്ളത്. ഇതിന് ചുറ്റും കിടക്കുന്ന സര്‍വേ നമ്പര്‍ 339, 340, 343, 344 എന്നിവ ഏലത്തോട്ടങ്ങളും അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശവുമാണ്.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇവിടെ ഒരു ഹെക്ടറില്‍ പാറ പൊട്ടിക്കാന്‍ കോമ്പയാര്‍ സ്വദേശിയായ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ച് അഞ്ച് ഹെക്ടറില്‍ കൂടുതല്‍ പാറ ഇക്കാലയളവിനുള്ളില്‍ തന്നെ ഖനനം നടത്തിക്കഴിഞ്ഞു. അനധികൃതമായി പാറ പൊട്ടിച്ചാല്‍ ഒരു ക്യുബിക് അടിക്ക് 60 രൂപ വീതമാണ് പിഴ. ഇതനുസരിച്ച് 12.5 ഏക്കര്‍ സ്ഥലത്ത് നിന്ന് 40 അടി ആഴത്തില്‍ പൊട്ടിക്കുമ്പോള്‍ വരാവുന്ന ശരാശരി പിഴത്തുകയാണ് 137.40 കോടി. മറ്റ് നഷ്ടങ്ങള്‍ ഇതിന് പുറമെ വരും.
ഏലം മേഖലയെ തന്നെ തകര്‍ക്കുന്ന തരത്തിലാണ് ഇവിടെ പണി. മേഖലയില്‍ ജനങ്ങള്‍ കുടിവെള്ളത്തിന് പരക്കം പായുമ്പോള്‍ പ്രകൃതിദത്ത നീര്‍ച്ചാലുകള്‍ തടഞ്ഞ് ചെക്ക് ഡാമും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. അനുമതിപത്രത്തില്‍ പറയുന്നത് ഒരു വര്‍ഷം 53,293 മെട്രിക് ടണ്‍ പാറ പൊട്ടിക്കാനാണ്. എന്നാല്‍ ഒരു ദിവസം തന്നെ ഇവിടെ നിന്ന് 25,000 മെട്രിക് ടണ്‍ പാറ കയറി പോകുന്നുണ്ടെന്നാണ് വിവരം.
പാറ കൊണ്ടുപോകുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള പാസില്‍ തീയതിയും സമയവും ഇടാതെയാണ് വാഹനങ്ങള്‍ പോകുന്നത്. 2012ല്‍ 65 ലക്ഷം മുടക്കി ടാര്‍ ചെയ്ത ഉടുമ്പഞ്ചോല- പൊന്നാംകാണി- കോമ്പയാര്‍ റോഡ് ഭാരവണ്ടികളുടെ ഓട്ടം മൂലം പൂര്‍ണമായും തകര്‍ന്നു. ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: