മട്ടാഞ്ചേരി: നിയമസഭയിലെ അംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ സിപിഎം എംഎല്‍എ ജോണ്‍ ഫെര്ണാണ്ടസ്സിന്റേത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണെന്ന് ഘടകകക്ഷിയായ സിപിഐയുടെ ആരോപണം. കൊച്ചിയില്‍ നിലനില്‍ക്കുന്ന സിപിഎം-സിപിഐ ഭിന്നത കൂടുതല്‍ രൂക്ഷമാക്കി കൊണ്ടാണ് സിപിഐ നേതാക്കളുടെ പ്രതികരണം. മട്ടാഞ്ചേരിയില്‍ ജില്ലാസമ്മേളന കൊടിമരജാഥ യുടെ ഉദ്ഘാടന വേദിയിലാണ് സിപിഐ നേതാക്കള്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായ ജോണ്‍ ഫെര്‍ണാണ്ടസ് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജനപ്രതിനിധി സ്ഥാനം നേടിയതെന്ന് സിപിഐ കൊച്ചി മണ്ഡലം സെക്രട്ടറി എം.ഡി. ആന്റണി തുറന്നടിച്ചു. സിപിഎം പുറത്താക്കിയ ആന്റണിയെ സിപിഐ അംഗത്വം നല്കി സുപ്രധാന സ്ഥാനവും നല്കി.
ഒരു ഡിവിഷനില്‍ പോലും മത്സരിച്ച് ജയിക്കാന്‍ കഴിയാതിരുന്ന ജോണ്‍ ഫെര്‍ണാണ്ടസ് ജാതിയുടെ പേരില്‍ എംഎല്‍എയായത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. സിപിഎമ്മില്‍ നല്ല നേതാക്കളുണ്ടെങ്കിലും ചിലര്‍ വയറ്റുപിഴപ്പിന് വേണ്ടി നടക്കുന്നവരാണ്. സിപിഎമ്മിന്റെ മലപ്പുറം സമ്മേളനത്തില്‍ ലാവ്ലിന് കേസ് സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്തത് ജോണ്‍ ഫെര്‍ണാണ്ടസാണ്. ഈ രേഖകളാണ് പിണറായി വിജയനെതിരെ സിബിഐ തെളിവായി പരിഗണിച്ചത്. സംസ്ഥാന കമ്മിറ്റിയില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നുവോ അവരോടൊപ്പം ചായുന്ന ശീലമാണ് ഇത്തരക്കാര്‍ക്കുള്ളത്. പിണറായി വിജയനെ പോലും വെറുതേ വിടാത്ത ഇവര്‍ തന്നെ വെറുതേ വിടുമോയെന്നും ഒരേ വേദിയില്‍ സംവദിക്കാന്‍ വെല്ല് വിളിക്കുകയാണെന്നും പറഞ്ഞാണ് എം.ഡി. ആന്റണി പ്രസംഗം നിര്‍ത്തിയത്.
ജാഥ ഉദ്ഘാടനം ചെയ്ത് സംസ്ഥാന കമ്മിറ്റിയംഗം ഇ.കെ. ശിവനും സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു. ജന്മത്തില് തന്നെ പിഴവ് സംഭവിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ഇ.കെ.ശിവന് പറഞ്ഞു. സിപിഐയെ കിട്ടുന്നിടത്തെല്ലാം പുലഭ്യം പറയുകയാണ് സിപിഎം. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തിരുത്തിക്കുകയെന്നത് സിപിഐയുടെ കടമയാണ്. എം.എം. മണിയെ പോലെയുള്ള മന്ത്രിമാരെ കൊണ്ട് പുലഭ്യംപറയിപ്പിക്കുകയാണ് സിപിഎം. സിപിഐ ഇല്ലായിരുന്നുവെങ്കില്‍ മണി മന്ത്രിയാകില്ലായിരുന്നുവെന്നും ശിവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: