തിരുവനന്തപുരം: സംസ്ഥാനത്ത് ധനക്കമ്മിയും റവന്യൂകമ്മിയും പരിധി കടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. 3.51 ശതമാനം എന്ന പരിധി മറികടന്ന് ധനക്കമ്മി ഇപ്പോള്‍ 4.04 ശതമാനത്തില്‍ എത്തി. കടത്തിന്റെ പരിധി 26.82ശതമാനം എന്ന പരിധിയില്‍ നിര്‍ത്തുന്നതിനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് 28.96 ശതമാനം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 -17 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് 15.76ശതമാനം വര്‍ദ്ധിച്ചു. മൂലധന ചെലവില്‍ 35.29ശതമാനം വര്‍ദ്ധനവ് ഉണ്ടായി. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദന – റവന്യൂ കമ്മി നിരക്ക് സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കുറയ്ക്കാനായി. 1.98 ശതമാനം ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇത് 2.36 ശതമാനത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു.
നികുതി വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചതിന്റെ 92.74ശതമാനം നേടാനായി. 61,895.62 കോടി രൂപയായിരുന്നു ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 4,494.23 കോടിയുടെ കുറവുണ്ടായി. നികുതിയേതര വരുമാനത്തില്‍ 11,359.52 കോടി രൂപ പ്രതീക്ഷിച്ചിരുന്നെങ്കിലും 85.39ശതമാനം മാത്രമെ നേടാനായുള്ളൂ. പദ്ധതിയേതിര ചെലവ് പ്രതീക്ഷിച്ചതിന്റെ 90.88 ശതമാനം മാത്രമായിരുന്നു. പദ്ധതി ചെലവാകട്ടെ 76.27 ശതമാനം മാത്രമായിരുന്നു
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിവിധ ഗ്രാന്റുകളും സഹായങ്ങളുമായി 11,361.72 കോടി രൂപ പ്രതീക്ഷിച്ചിരുന്നു. ഇതില്‍ 74.90 ശതമാനം മാത്രമെ ലഭിച്ചുള്ളൂ. ഇതു സംസ്ഥാന ബജറ്റിന്റെ താളം തെറ്റിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: