ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ചികിത്സാ പദ്ധതി (ആയുഷ്മാന്‍ ഭാരത് യോജന) പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയില്‍ പാവപ്പെട്ട പത്ത് കോടി കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുമെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ലഭിക്കും. ഏകദേശം 50 കോടിയാളുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടും. ഏകദേശം 25 കോടി കുടുംബങ്ങളാണ് രാജ്യത്തുള്ളത്. ചികിത്സാ ചെലവുകള്‍ സധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികം വര്‍ദ്ധിക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ക്ക് നേരിട്ട് ആശ്വാസം നല്കുന്ന പദ്ധതി ബജറ്റിലെ പ്രധാന സവിശേഷതയാണ്.
കാര്‍ഷിക, ഗ്രാമീണ മേഖലകളെ ചേര്‍ത്തുപിടിക്കുന്നതാണ് തെരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. 2022ഓടെ കര്‍ഷകരുടെ വരുമാനവും കാര്‍ഷിക ഉത്പാദനവും ഇരട്ടിയാക്കുമെന്ന് ധനമന്ത്രി ജയ്റ്റ്ലി വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരുടെ നിതാന്തപരിശ്രമത്തിന്റെയും സര്‍ക്കാര്‍ നയങ്ങളുടെയും ഫലമായി കഴിഞ്ഞ വര്‍ഷം ഉത്പാദനം റെക്കോര്‍ഡിലെത്തി. താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങാക്കും. കാര്‍ഷിക മേഖലക്ക് പതിനൊന്ന് ലക്ഷം കോടി രൂപ നീക്കിവെയ്ക്കും.
ക്ഷയ രോഗികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാന്‍ മറ്റൊരു വലിയ പദ്ധതിയുമുണ്ട്. 600 കോടിയാണ് ഇതിന് മാറ്റി വച്ചിരിക്കുന്നത്.
ക്ഷയരോഗ ബാധിതര്‍ക്ക് പ്രതിമാസം 500 രൂപ നല്‍കാനും ഇതില്‍ നിര്‍ദ്ദേശമുണ്ട്. ഇതിനു പുറമേ രാജ്യത്തൊട്ടാകെ പുതിയ 24 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും. മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്കായി ഒരു മെഡിക്കല്‍ കോളേജെങ്കിലും ഉണ്ടാകമെന്നാണ് കേന്ദ്ര തീരുമാനം. നിലവിലുള്ളവ മെച്ചപ്പെടുത്തുകയും ചെയ്യും.
ഒന്നരലക്ഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിന് 1,200 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: