തിരുവനന്തപുരം: കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ബജറ്റില്‍ പുതിയ പദ്ധതികള്‍ തോമസ് ഐസക് പ്രഖ്യാപിച്ചു. കോര്‍പറേഷനെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും മാനേജുമെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
2018-19 ല്‍ കെഎസ്ആര്‍ടിസിക്കായി 1000 കോടി രൂപ വകയിരുത്തി. ശമ്പളവും പെന്‍ഷനും നല്കാന് കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. കെഎസ്ആര്‍ടിസിയുടെ പെന്ഷന് 720 കോടി രൂപ വേണം. പെന്ഷന് ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുടങ്ങികിടക്കുന്ന പെന്ഷന് മാര്‍ച്ച് മാസത്തിനു മുന്‍പ് കൊടുത്തു തീര്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍, പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല. കെഎസ്ആര്‍ടിസിയെ സമഗ്ര പുനഃസംഘടനയിലൂടെ ലാഭത്തിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ശമ്പളവും പെന്‍ഷനും സ്വയം നല്കാന് കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുമെന്നും ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു.
കെഎസ്ആര്‍ടിസിയെ നവീകരിക്കുമെന്നും 3,500 കോടി രൂപയുടെ വായ്പ കെഎസ്ആര്‍ടിസിക്ക് ഉടന്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: