ന്യൂദല്‍ഹി: ആര്‍എസ്എസ് സ്ത്രീ വിരുദ്ധ സംഘടനയാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായി പ്രൊഫസര്‍ രാകേഷ് സിന്‍ഹയുടെ ട്വീറ്റ്. രാഷ്ട്ര സേവികാ സമിതിയിലേക്ക് പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടാണ് രാകേഷ് സിന്‍ഹ മറുപടി നല്‍കിയിരിക്കുന്നത്.
പ്രിയങ്കാ ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമോ ജനറല്‍ സെക്രട്ടറി സ്ഥാനമോ നല്കാന് രാഹുല്‍ ഗാന്ധി തയ്യാറാകുമോ എന്ന മറുചോദ്യവും അദ്ദേഹം ചോദിച്ചു. പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ നന്നായി പാര്‍ട്ടിയെ നിയന്ത്രിക്കാനാവും എന്ന അഭിപ്രായത്തെക്കുറിച്ച് കേട്ട് കേള്‍വി എങ്കിലും ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. മേഘാലയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷില്ലോങ്ങില്‍ നടന്ന പ്രചാരണ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
എപ്പോഴും രണ്ടു സ്ത്രീകള്‍ക്ക് നടുവില്‍ ഇരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രമാണ് നമ്മള് കണ്ടിട്ടുള്ളത്. എന്നാല്‍ മോഹന്‍ ഭാഗവതിന്റെ ചിത്രങ്ങളിലൊന്നും സ്ത്രീകളുടെ സാനിധ്യമില്ല എന്നദ്ദേഹം തമാശ രൂപേണ പറഞ്ഞു. ഇത് ആര്‍എസ്എസിന്റെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിക്കാന്‍ ആയിരുന്നു. സ്ത്രീകളെ ശാക്തീകരിക്കാനോ അധികാരം നല്‍കാനോ കഴിയാത്ത സംഘടനയാണ് ആര്‍എസ്എസ് എന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ഇതിനു മറുപടിയായാണ് രാകേഷ് സിന്‍ഹ പ്രിയങ്കാ ഗാന്ധിയെ രാഷ്ട്ര സേവികാ സമിതിയിലേക്ക് ക്ഷണിച്ചത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം വര്‍ദ്ധിക്കുന്നതില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒരു പോലെ സങ്കടമാണെന്നും കോണ്‍ഗ്രസ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും അത് മറയ്ക്കാനാണ് ഈ പറഞ്ഞതെല്ലാം എന്നും രാകേഷ് സിന്‍ഹ കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: