ആലപ്പുഴ: ഒരു കാലത്തു മറ്റ് ജില്ലകളെ അപേക്ഷിച്ചു നല്ല നിലയില്‍ വികസിതമായിരുന്ന ആലപ്പുഴ ജില്ല ഇന്ന് വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുകയാണ്. പരമ്പരാഗത വ്യവസായ പ്രധാനമായ ജില്ലയില്‍ ഈ വ്യവസായ മേഖലകളില്‍ അനുഭവപ്പെടുന്ന തകര്‍ച്ചയും പിന്നോട്ടടിയും വളരെയേറെ ദോഷകരമായി ബാധിച്ചു. ആധുനിക വ്യവസായ ശാലകള്‍ ജില്ലയില്‍ വളരെ കുറച്ചു മാത്രമാണുള്ളത്. അതില്‍തന്നെ പലതും സ്തംഭനാവസ്ഥയിലാണ്. ആലപ്പുഴ തുറമുഖത്തെ നവീകരിക്കാന്‍ യാതൊരു പദ്ധതിയും ബജറ്റിലില്ല. തുറമുഖവുമായി ബന്ധപ്പെട്ട ഗോഡൗണുകളും, സംസ്കരണശാലകളും ഇല്ലാതായിട്ട് അനേകവര്‍ഷങ്ങളായി. കയര്‍വ്യവസായ തകര്‍ച്ചയെ തുടര്‍ന്ന് ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലിചെയ്തിരുന്ന വന്‍കിട ഫാക്ടറികള്‍ അടച്ചുപൂട്ടി. പകരം തല്‍സ്ഥാനത്തു മറ്റ് വ്യവസായശാലകള്‍ ഉയര്‍ന്നുവന്നുമില്ല.
ടൂറിസം വ്യവസായ മേഖലയില്‍ ജില്ലക്ക് അനന്തമായ സാധ്യതകളാണുള്ളത്. എന്നാല്‍ ഇവയെ പ്രയോജനപ്പെടുത്തുന്നതിനു സഹായകരമായ വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഇല്ല. ആയിരക്കണക്കിനു വിദേശ-സ്വദേശ വിനോദ സഞ്ചാരികള്‍ ദിവസേന എത്തുന്ന ആലപ്പുഴയുടെ പ്രധാനപ്പെട്ട കനാലുകള്‍ അഴുക്കടിഞ്ഞുകൂടി കിടക്കുകയാണ്. ഹൗസ്ബോട്ടുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതും അമിതമായ കീടനാശിനി പ്രയോഗവും കായല്‍ മലിനീകരണത്തിനിടയാക്കുന്നു. ഹൗസ്ബോട്ട് മാലിന്യങ്ങള്‍ കായലിലൊഴുക്കുകയാണ്. നെല്ലറയായ കുട്ടനാട്ടില്‍ പാടങ്ങളുടെ വിസ്തൃതി കുറയുന്നതിനെതിരെ കാര്യക്ഷമമായ യാതൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുല്ല. കുട്ടനാടിനെ ബാധിക്കുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കുവാനുള്ള നടപടിയും ഇല്ല.
എക്സല്‍ ഗ്ലാസ്സ് പൂട്ടിക്കിടന്നിട്ട് അഞ്ചുവര്‍ഷമായി. മാക്ഡവല്‍ കമ്പനിയില്‍ യുഎസ്എല്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വ്യവസായരംഗത്ത് ജില്ലയുടെ പിന്നോക്കാവസ്ഥക്കു പരിഹാരം ഉണ്ടാക്കുന്നതിനു യാതൊരു പ്രഖ്യാപനവും ഇല്ല.
ആലപ്പുഴ ബൈപ്പാസ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപനം. ആലപ്പുഴ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്ബിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ വികസിപ്പിക്കും. കായംകുളം ബസ് ടെര്‍മിനലും മൊബിലിറ്റി ഹബ്ബിന്റെ ഭാഗമായി നവീകരിക്കും. ആലപ്പുഴ മരീനയുടെ പരിസ്ഥിതി ആഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു.
നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ വിതരണ ശൃംഖല പുനരുദ്ധരിക്കുന്നതിന് ആയിരം കോടി കിഫ്ബിയില്‍ നിന്ന് വകയിരുത്തിയതില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: