ചെങ്ങന്നൂര്‍:ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബജറ്റില്‍ ചെങ്ങന്നൂരിന് വാഗദാനങ്ങളുടെ പെരുമഴ. 267.4 കോടി രൂപയാണ് ചെങ്ങന്നൂരിന് വാഗ്ദാനം. വര്‍ഷങ്ങളായി ചെങ്ങന്നൂരിന്റെ വികസന പദ്ധിതികള്‍ക്ക് മാറിമാറിവരുന്ന സര്‍ക്കാര്‍ തുക അനുവദിക്കുന്നുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല.
ചെങ്ങന്നൂരിലെ പ്രധാന പ്രശ്നങ്ങളായ കുടിവെള്ളത്തിനും, പൊതുശ്മശാനത്തിനും, കളിക്കളത്തിനും വര്‍ഷാവര്‍ഷം കോടികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പായിട്ടില്ല. ബജറ്റില്‍ കുന്നത്തുമല ജലവിതരണ പദ്ധതി, ചെങ്ങന്നൂര്‍ നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി, കോലാ മുക്കം ജലവിതരണ പദ്ധതി, ആലാ പുലിയൂര് ബുധനൂര്‍ പാണ്ടനാട് സമഗ്ര കുടിവെള്ള പദ്ധതി, വെണ്മണി മുളക്കുഴ സമഗ്ര കുടിവെള്ള പദ്ധതി എന്നിവയ്ക്ക് 78.60 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ഈ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ചെങ്ങന്നൂര്‍ ഫയര്സ്റ്റേഷന് പുതിയ കെട്ടിട നിര്‍മ്മിക്കുന്നതിന് 3 കോടി രൂപാ അനുവദിച്ചതല്ലാതെ പുതിയ കെട്ടിടം എവിടെ നിര്‍മ്മിക്കുമെന്ന ചര്‍ച്ചപോലും നടന്നിട്ടില്ല. പൊതുശ്മശാനത്തിന് 5 കോടിയും സ്റ്റേഡിയ നിര്‍മ്മാണത്തിന് 40 കോടിയുമാണ് പ്രഖ്യാപനം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ചെങ്ങന്നൂര്‍ ആശുപത്രിയില്‍ കാത്ത് ലാബ് ഡയാലിസിസ് യൂണിറ്റ് നിര്‍മ്മാണം, മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിച്ച് നവീകരണത്തിന് 1.30 കോടി രൂപാ അനുവദിച്ചെങ്കിലും ആശുപത്രിയുടെ സൗകര്യങ്ങള്‍പോലും ലഭ്യമാക്കാന്‍ ഇതുവരെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: