കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എഡിജിപി രാജേഷ് ദിവാന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പടഌകുഞ്ചാര്‍ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ കെ.എം.അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പടഌകുതിരപ്പാടിയിലെ പി.അബ്ദുല്‍ അസീസ് (23) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. സുബൈദയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച രണ്ട് സ്വര്‍ണ്ണവളകള്‍, ഒരു മാല, ഒരു ജോഡി കമ്മല്‍ എന്നിവ കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കൊലപാതകം നടന്ന് 13 ദിവസത്തിനകം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.
നാല് പ്രതികള്‍ ചേര്‍ന്ന് ജനുവരി 16ന് കാസര്‍കോട്ട് നിന്ന് വാടകക്കെടുത്ത കെ.എല്‍. 60 കെ 1111 നമ്പര്‍ വെളുത്ത ഐ20 കാറില്‍ സുബൈദ താമസിക്കുന്ന ചെക്കിപ്പള്ളത്ത് എത്തിയിരുന്നു. ഇവര്‍ നേരത്തേ നോക്കി നടത്തിയിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ മുറി വാടകക്ക് ആവശ്യപ്പെട്ടാണ് സമീപവാസിയായ ഉമ്പു എന്ന ഉമ്പുക്കുഞ്ഞിയോടൊപ്പം എത്തിയത്. അന്ന് സുബൈദയുടെ വീട് നിരീക്ഷിക്കാനായിരുന്നു സംഘം എത്തിയത്. തിരിച്ചുപോയ ഇവര്‍ പിറ്റേദിവസം ചുവന്ന സ്വിഫ്റ്റ് കാറില്‍ വീണ്ടും ആയമ്പാറയിലെത്തിയെങ്കിലും സുബൈദയുടെ വീട് അടച്ചുപൂട്ടിയതു കണ്ട് തിരിച്ചുപോകാനൊരുങ്ങി. എന്നാല്‍ തിരിച്ചുപോകുന്നതിനിടയില്‍ സുബൈദ ബസ്സിറങ്ങി വരുന്നത് കണ്ട് വീണ്ടും ഇവര്‍ പിറകെ ചെല്ലുകയായിരുന്നു.
സുബൈദ വീട്ടിലെത്തിയപ്പോള്‍ അബ്ദുല്‍ ഖാദറും പുത്തൂര്‍ സ്വദേശിയായ അബ്ദുല്‍ അസീസും കാറില്‍ നിന്നിറങ്ങി വീടിനകത്തേക്ക് കയറി. മറ്റു രണ്ട് പേര് കാറിനകത്തിരുന്നു. അസീസ് തലേദിവസം കണ്ട പരിചയത്തില്‍ സുബൈദയെ വിളിച്ച് ക്വാര്‍ട്ടേഴ്സിന്റെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. സുബൈദ ഇവരോട് ഇരിക്കാന്‍ പറഞ്ഞു. സുബൈദ അകത്ത് പോയി നാരങ്ങവെള്ളമുണ്ടാക്കി നല്കി. അതിനിടെയാണ് അസീസ് സുബൈദയെ പിന്നില്‍ നിന്ന് മുഖത്ത് പൊത്തിപ്പിടിച്ചത്. പത്തുമിനിട്ടോളം ബലമായി പിടിച്ചുനിര്‍ത്തി. അബോധാവസ്ഥയിലായതോടെ സുബൈദയെ നിലത്ത് കിടത്തി രണ്ട് പ്രതികള്‍ ചേര്‍ന്ന് സുബൈദ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത് മുഖവും കയ്യും കാലും തുണി കൊണ്ട് കെട്ടിയിടുകയായിരുന്നു. പ്രതികള്‍ പിന്നീട് അലമാര പരിശോധിച്ച ശേഷം കാറില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കാസര്‍കോട്ടെത്തിയ പ്രതികള്‍ അന്ന് തന്നെ ആഭരണങ്ങള്‍ വിറ്റ് തുക പങ്കിട്ടെടുത്തു.
സുബൈദ ഒറ്റക്ക് താമസിക്കുന്നതും ദേഹത്ത് ധാരാളം സ്വര്‍ണാഭരണങ്ങളും കണ്ടപ്പോള്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങളും പണവും ഉണ്ടെന്ന ധാരണയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നു. ഖാദര്‍ നേരത്തെ ഈ ഭാഗത്തെ വീട്ടില്‍ ജോലിക്ക് നിന്ന പരിചയം കൃത്യം നടത്താന്‍ സഹായകരമായി. പ്രതികളെ ഇന്നലെ ഉച്ചയോടെ ഡിവൈഎസ്പിയും സംഘവും ആയംപാറയിലെ സുബൈദയുടെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുത്തു. ഐ.ജി മഹിപാല്‍ യാദവ്, എസ്പി കെ.ജി.സൈമണ്‍, സിഐമാരായ സി.കെ.വിശ്വംഭരന്, സി.കെ.സുനില്‍ കുമാര്‍, അബ്ദുല്‍ റഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: