സംസ്ഥാന ബജറ്റിനു മുമ്പായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലെ നിഗമനങ്ങളോടും നിര്‍ദ്ദേശങ്ങളോടും നീതിപുലര്‍ത്താതെയാണ് ധനകാര്യമന്ത്രി തോമസ് ഐസക്ക് വാര്‍ഷിക ബജറ്റ് പ്രസംഗത്തില്‍ അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുളളത്. അതിരൂക്ഷമായതെന്ന് സാമ്പത്തിക സര്‍വ്വേ വിശേഷിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാനുളള ആത്മാര്‍ത്ഥതയോ ആര്‍ജ്ജവമോ ധനമന്ത്രിക്കില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്.
സാമ്പത്തിക മാനേജുമെന്റിലെ തന്റെ പരാജയം ബജറ്റ് പ്രസംഗത്തിലുടനീളം സാഹിത്യസൃഷ്ടികളിലെ ഉദ്ധരണികള്‍ വാരിവിതറി മറച്ചുവെയ്ക്കാമെന്ന വ്യാമോഹത്തിലാണ് തോമസ് ഐസക്ക്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുളള പദ്ധതിയോ പരിപാടിയോ പേരിനുപോലുമില്ലാത്ത ബജറ്റില്‍ ചെലവ് ചുരുക്കലിന്റെ പേരില്‍ നിയമന നിരോധനം ഏര്‍പ്പൊടുത്താനാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് ബജറ്റ് പ്രസംഗത്തിലുടനീളം.
ആമുഖമായി ചരക്കു സേവന നികുതിയെ കുറ്റപ്പെടുത്തുന്ന ധനമന്ത്രി രണ്ടരമണിക്കൂര്‍ നീണ്ടപ്രസംഗം അവസാനിപ്പിക്കുന്നത് ജിഎസ്ടിയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണ്. ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അഭയം തേടുന്നത് കഴിഞ്ഞ ബജറ്റിലൂടെ കൊണ്ടുവന്ന ‘കിഫ് ബി’യെന്ന കൈനീട്ടം വില്ക്കാത്ത സംവിധാനത്തിലാണ്. ചെറുതും വലുതുമായ പരിപാടികളൊക്കെ ‘കിഫ്ബി’യിലൂടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഐസക്ക് ബാഹ്യ സംവിധാനത്തിലൂന്നിയുളള ബജറ്റവതരണത്തിലൂടെ ബജറ്റിന്റെ പ്രസക്തിയും പ്രാധാന്യവും തന്നെ പരസ്യമായി ചോദ്യം ചെയ്യുകയാണ്.
ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ധനസമാഹരണത്തിനുളള രണ്ട് പ്രായോഗിക സ്രോതസുകള്‍ മാത്രമാണുളളത്. മദ്യ വില്പനയും, ഭാഗ്യക്കുറി വില്പനയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിക്കുന്ന ഒരു സര്‍ക്കാരിനുവേണ്ടി കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന ഒരു ധനമന്ത്രിയാണ് ഇങ്ങനെ മദ്യത്തിലൂടെയും ഭാഗ്യക്കുറിയിലൂടെയും ധനസമാഹരണം നടത്തുന്നതെന്നതാണ് വൈരുദ്ധ്യം.
ഓഖി ദുരന്തവേളയില്‍ സംസ്ഥാനസര്ക്കാരിനുണ്ടായ പരാജയവും പാളിച്ചകളും കഴുകിക്കളയാമെന്ന പ്രത്യാശയോടെയാണ് തീരദേശ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ ഐസക്കിന്റെ കഴിഞ്ഞ ബജറ്റുകള്‍ പരിശോധിക്കുമ്പോള്‍ നേരത്തെ പ്രഖ്യാപിച്ച തീരദേശവാസികള്‍ക്കായുളള പദ്ധതികള്‍ ഉള്‍പ്പെടെ പ്രാവര്‍ത്തികമാക്കുന്നതില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് വ്യക്തമാകും. ഓഖി ദുരന്തത്തില്‍ മരിച്ചവരേക്കാളേറെ മലയാളികള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചിട്ടുണ്ടെന്നത് ആരോഗ്യ പരിപാലനത്തെപ്പറ്റി വാചാലനാവുന്ന ധനമന്ത്രി മറന്നു പോവുകയോ മറച്ചുവെക്കുകയോ ചെയ്യുന്നു.
കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക മാര്‍ച്ചില്‍ കൊടുത്തുതീര്‍ക്കുമെന്ന് പ്രഖ്യാപിക്കുന്ന ഐസക്കിനെ അവിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നത് കഴിഞ്ഞ കാലങ്ങളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ധനമന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു നല്കിയതും പാലിക്കപ്പെടാത്തതുമായ വാഗ്ദാനങ്ങളാണ്. കാര്‍ഷിക മേഖലയെ പാടേ കൈയ്യൊഴിഞ്ഞിരിക്കുന്നു ധനമന്ത്രി. പുത്തന്‍ വ്യവസായ പദ്ധതികളോ വ്യാവസായിക മാന്ദ്യത്തിനുളള പരിഹാര നടപടിയോ പേരിനുപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: