കണ്ണൂര്‍: സഹകരണ കോണ്‍ഗ്രസ് 10ന് കണ്ണൂരില്‍ ആരംഭിക്കും ആദ്യമായെത്തുന്ന കോണ്‍ഗ്രസിനുളള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഏട്ടാമത് സഹകരണ കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്.
വൈവിധ്യങ്ങളിലൂടെ മുന്നോട്ട് എന്നതാണ് എട്ടാമത് കോണ്‍ഗ്രസിന്റെ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യരക്ഷാധികാരിയും ഇ.പി.ജയരാജന് എംഎല്‍എ ചെയര്‍മാനുമായുള്ള സ്വാഗതസംഘമാണ് കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത്. 10, 11, 12 തീയതികളില്‍ നടക്കുന്ന കോണ്‍ഗ്രസ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 10ന് പകല്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. വിവിധ ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ 14 ജില്ലകളില്‍നിന്നുമായി 3000 പേര് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പ്രതിനിധികളായെത്തും. സമ്മേളനത്തിന്റെ പതാകദിനം സംസ്ഥാന വ്യാപകമായി 5 ന് നടക്കും. അന്ന് രാവിലെ 9. 45ന് എല്ലാ സഹകരണ സ്ഥാപനങ്ങളിലും സഹകരണ പതാകയുയര്‍ത്തും.
പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ ഇന്ന് തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം.മെഹ്ബൂബാണ് ക്യാപ്റ്റന്‍. കേരള കോഓപ്പറേറ്റീവ് റിസ്ക് ഫണ്ട് ബോര്‍ഡ് ചെയര്മാന് പി.ഹരീന്ദ്രന്‍ നയിക്കുന്ന കൊടിമര ജാഥ 8ന് മഞ്ചേശ്വരത്ത് പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനംചെയ്യും. 7 ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ വിളംബരജാഥ നടക്കും. മൂന്ന് ജാഥകളും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 9 ന് ജില്ലയില്‍ പ്രവേശിക്കും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനിയില്‍ സംഗമിക്കുന്നതോടെ കോണ്‍ഗ്രസിന് കൊടി ഉയരും.
സംസ്ഥാനത്തെ സഹകരണ നയരൂപീകരണത്തിന്റെ സമുന്നത വേദിയാണ് സഹകരണ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ ശാസ്ത്രീയമായി സംസ്ഥാന സഹകരണ നയം തയ്യാറാക്കി അംഗീകാരം തേടും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പങ്കെടുക്കുന്ന ഘോഷയാത്രയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: