തളിപ്പറമ്പ്: തളിപ്പറമ്പ് കേന്ദ്രമായി പുതുതായി അനുവദിച്ച റവന്യൂ ഡിവിഷന്റെ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കും. മലയോര മേഖലയിലെ 50 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയാണ് തലശ്ശേരി റവന്യൂ ഡിവിഷന് വിഭജിച്ച് തളിപ്പറമ്പില്‍ പുതിയ റവന്യൂ ഡിവിഷന് സ്ഥാപിക്കുക. ആര്‍ഡിഒ ഉള്‍പ്പെടെ 24 തസ്തികകളാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.
മിനി സിവില്‍സ്റ്റേഷന്റെ മൂന്നാം നിലയില്‍ ഓഫീസിന്റെ ഉദ്ഘാടനം മാര്‍ച്ച് അവസാനവാരം നടക്കും. ഇപ്പോള്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി ഓഫീസ് ഇവിടെനിന്നും മാറ്റി ആര്‍ഡിഒ ഓഫീസിനായുള്ള സൗകര്യമൊരുക്കും. സംസ്ഥാനത്ത് കഴിഞ്ഞ മാസം 5 പുതിയ റവന്യൂ ഡിവിഷനുകളാണ് അനുവദിച്ചിരുന്നത്.
തളിപ്പറമ്പ് താലൂക്കിലെയും നിര്‍ദ്ദിഷ്ട പയ്യന്നൂര്‍ താലൂക്കിലെയും ഇരിട്ടി, കണ്ണൂര്‍, താലൂക്കുകളിലെ അമ്പതോളം വില്ലേജുകളാണ് തളിപ്പറമ്പ് ഡിവിഷന്റെ കീഴില്‍ വരിക. ജില്ലയുടെ മലയോര മേഖലകളില്‍നിന്നും ആര്‍ഡിഒ ഓഫീസ് നിലനില്‍ക്കുന്ന തലശ്ശേരിയിലെത്താന്‍ 50 മുതല്‍ 100വരെ കിലോമീറ്റര്‍ യാത്രചെയ്യേണ്ട അവസ്ഥയാണിപ്പോഴുള്ളത്.
ഏറെ കാലത്തെ മുറവിളിക്ക് ശേഷമാണ് തളിപ്പറമ്പ് കേന്ദ്രമായി ആര്‍ഡിഒ ഓഫീസ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: