നടുവില്‍: ഉത്തരമലബാറിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയില്‍ സന്ദര്‍ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ അധികൃതരുടെ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. കാട്ടുതീ തടയാനെന്ന പേരിലാണ് കഴിഞ്ഞ ദിവസം മുതല്‍ വനവകുപ്പ് അധികൃതര്‍ സന്ദര്‍ശനം നിരോധിച്ചത്.
മെയ് 31 വരെ ഇതുപ്രകാരം പൈതല്‍ മലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകുകയില്ല. പൈതല്‍ മലയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് വനംവകുപ്പ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. ദിനംപ്രതി ആയിരക്കണക്കിന് സന്ദര്‍ശകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പൈതല്മലയിലെത്തുന്നത്.
കാപ്പിമല, മഞ്ഞപ്പുല്ല്, പൊട്ടന്‍പ്ലാവ് എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകള്‍ വഴിയാണ് വനംവകുപ്പ് അധികൃതര്‍ സന്ദര്‍ശകരെ തടയുന്നത്. കാട്ടുതീ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ടൂറിസ്റ്റുകള്‍ എറ്റവും കൂടുതല്‍ എത്തുന്ന സീസണില്‍ സന്ദര്‍ശകരെ തടഞ്ഞത് ടൂറിസം മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഖാതം സൃഷ്ടിക്കും.
ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ വനം വകുപ്പ് അധികൃതര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: