സാമൂഹ്യ സുരക്ഷയ്ക്കും പൊതുജന ക്ഷേമത്തിനും പ്രാധാന്യം കൊടുത്ത ഒന്നാണ് ഇടത് സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് എന്നാണ് തോമസ് ഐസക്കിന്റെ അവകാശവാദം. വളര്‍ച്ചാ സാധ്യത ഏറെയുള്ള പുതിയ വ്യവസായങ്ങള്‍ക്കാണ് ബജറ്റിലെ ഊന്നല്‍. ചെലവ് ചുരുക്കലും വരുമാന വര്‍ദ്ധനവും ഈ ബജറ്റ് ലക്ഷ്യമാക്കുന്നു.
വരവും ചെലവും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അന്തരം കേരളസര്‍ക്കാരിനെ വല്ലാതെ അലട്ടുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റവതരണം എന്ന കുരിശു മല കേറാന്‍ തോമസ് ഐസക് നിര്‍ബന്ധിതനായിരിക്കുന്നത്. ധനക്കമ്മിയും റവന്യൂ കമ്മിയും കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എത്രത്തോളം ഫലപ്രദമാകും എന്നത് സംശയമാണ്.
വരുമാന വര്‍ദ്ധനവ്
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും ജിഎസ്ടിയും നോട്ട് നിരോധനവും തടസ്സമാകുന്നു എന്ന ധനമന്ത്രിയുടെ വാദത്തിന് ആയുസ്സ് കുറവാണ്. ഇതര സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷ്ക്കാരമാകാന് തരമില്ല.
ഏറെ സാധ്യതയുള്ള കേരളത്തിന്റെ വിനോദസഞ്ചാര വികസനം, പൈതൃക സംരക്ഷണ പദ്ധതികള്‍, ഓണം വള്ളംകളി എന്നിവയുടെ പ്രോത്സാഹനം വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അത്യാവശ്യമാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പദ്ധതികളും വര്‍ദ്ധിച്ച തോതില്‍ സാമ്പത്തിക നടപടികളില്‍ ഇടം പിടിക്കേണ്ടതായുണ്ട്. സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം നല്കി സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ബാധ്യതയാണ്. ഇത്തരം കാഴ്ചപ്പാടിന്റെ അഭാവംകൊണ്ട് നിറംമങ്ങിയതാവുന്നു തോമസ് ഐസക്കിന്റെ ബജറ്റ്.
ഫലം പ്രതീക്ഷിച്ച കിഫ്ബിയുടെ പ്രവര്‍ത്തനം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ എന്തുമാത്രം സഹായിച്ചിട്ടുണ്ട് എന്നത് ദുരൂഹമാണ്. ഭൂമിയുടെ നിലവിലുള്ള ന്യായവില പത്ത് ശതമാനം വര്‍ദ്ധിപ്പിച്ച് ന്യായവിലയും വിപണിവിലയും തമ്മിലുള്ള അന്തരം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നത് ശ്രമകരമാകും. മാത്രമല്ല, തളര്‍ന്ന് കിടക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനെ അത് എത്രകണ്ട് ബാധിക്കും എന്നും നിശ്ചയമില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിച്ച് മദ്യമേഖലയില്‍ നിന്നുള്ള വരുമാനത്തെ സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആണയിടുന്നത് മദ്യവര്‍ജ്ജനം ജീവിതവ്രതമാക്കിയ മഹാത്മാ ഗാന്ധിയുടെയും നാരായണ ഗുരുവിന്റെയും പേരിലാണ്.
ചെലവ് ചുരുക്കല്‍
സബ്സിഡികളും ക്ഷേമ പെന്‍ഷനുകളും അനര്‍ഹരുടെ കൈകളിലെത്തുന്നത് ഈയിടെ ഒരു സാധാരണ സംഭവമായിരിക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി പട്ടികയില്‍നിന്ന് പുറത്താക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബജറ്റ് പ്രസംഗങ്ങളിലെ പരാമര്ശങ്ങളിലൊതുങ്ങാതെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ കാര്യത്തില്‍ ആവശ്യം. ഒരാള്‍തന്നെ രണ്ടുതരം പെന്ഷന് വാങ്ങുന്നത് ഒഴിവാക്കണം. എന്നാല്‍ അര്ഹതപ്പെടുന്നവരുടെ നിഷേധമായി തീരാതെ നോക്കേണ്ടതുണ്ട്.
സാധാരണക്കാരുടെ സ്വപ്നങ്ങള്‍ മോഹവിലകൊടുത്ത് വാങ്ങി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ കോടിപതികളുടെ കൂടെയാണെന്ന് തോന്നുന്ന തരത്തിലുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സാധാരണക്കാരുടെ സ്വപ്നങ്ങളും കട്ടപ്പുറത്ത് കയറ്റുന്നതിനു തുല്യമാണ്.
ചെലവ് ചുരുക്കല്‍ മന്ത്രിതലത്തില്‍തന്നെ വേണമെന്നാണ് പൊതുജനാഭിപ്രായം. വാഹനങ്ങളുടെ വലിപ്പവും ഓട്ടവും ചികിത്സാചിലവുകളും നിയന്ത്രിച്ചാല്‍ തന്നെ നല്ല തുടക്കമാകും.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മതിയായ തുക നീക്കിവെയ്ക്കാന്‍ ഈ ബജറ്റിനും സാധിച്ചില്ല. ഇത് വ്യവസായ വളര്‍ച്ചയെയും വിനോദ സഞ്ചാര വികസനത്തെയും പ്രതികൂലമായി ബാധിക്കും. റോഡുകളുടെ അറ്റകുറ്റപണി, അപകടത്തിലായ പാലങ്ങളുടെ പുതുക്കിപ്പണി എന്നിവ പലപ്പോഴും അവതാളത്തിലാകുന്നു. കൊല്ലം ഹൈവെ, കണ്ണൂര്‍ വിമാനത്താവള പദ്ധതി, ഗെയില്‍ പൈപ്പ് ലൈന്‍ എന്നിവ ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളായി തുടരാനാണ് സാധ്യത.
പഴം പച്ചക്കറി എന്നിവയുടെയും, പലവ്യഞ്ജനങ്ങളുടെയും വില പിടിച്ചുനിര്‍ത്താനാവാത്ത ഇടത് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റംപറഞ്ഞ് സായുജ്യമടയുകയാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന ആസൂത്രണ ബോര്‍ഡിന്റെ അവലോകത്തിന് മറുപടിയാകുന്നില്ല ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍. കെഎസ്ആര്‍ടിസിയുടെ പെന്ഷന് വിതരണവും പ്രവര്‍ത്തനവും സര്‍ക്കാരിന് കീറാമുട്ടിയാണ്. കോര്‍പ്പറേഷന്റെ വിഭജനം എന്ന ബജറ്റ് സ്വപ്നം നടക്കുമോ എന്ന കാര്യം സംശയമാണ്. കടവും ചെലവും കൂടി ധനപരമായി കഷ്ടത്തിലായ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പോരുന്നതല്ല ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
(കൊച്ചി സര്‍വകലാശാല മാനേജ്മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സക്റ്റിസൈഡ് ലിമിറ്റ്ഡിന്റെ ഇന്‍ഡിപ്പെന്റഡ് ഡയറക്ടറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: