വി.മുരളീധരന്, ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം
സാമ്പത്തിക രേഖ എന്നതില്‍നിന്നു മാറി ബജറ്റിന്റെ ഗൗരവം ചോര്‍ത്തിക്കളഞ്ഞ സാഹിത്യ അവലോകനമായി തോമസ് ഐസക്കിന്റെ ബജറ്റ് മാറി. കഴിഞ്ഞ ബജറ്റില്‍ കിഫ്ബിയിലൂടെ പശ്ചാത്തലസൗകര്യ വികസനത്തിനായി 25,000 കോടി രൂപയുടെ പദ്ധതികളാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. എന്നാല്‍ ഒന്നും നടപ്പാക്കാനായില്ല. സാമ്പത്തിക പ്രതിസന്ധിക്ക് ധനമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോള്‍ കേരളത്തിന് എക്കാലത്തെക്കാളും കൂടുതല്‍ ഫണ്ട് ലഭിച്ച കാലഘട്ടം ഇതാണെന്ന് മറന്നുകൂടാ. സംസ്ഥാനത്തിനുള്ള നികുതി വിഹിതം 14-ാം ധനകാര്യ കമ്മിഷന് 32ശതമാനത്തില്‍ നിന്നും 42ശതമാനമായി ഉയര്‍ത്തിയതിലൂടെ വരുമാന വര്‍ധനയുണ്ടായി.
എം.ടി. രമേശ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത് യാഥാര്‍ത്ഥ്യബോധമില്ലാത്ത രാഷ്ട്രീയ ബജറ്റാണ്. കേന്ദ്ര വിരുദ്ധ പ്രസംഗം നടത്താനാണ് ബജറ്റിന്റെ ഏറിയ സമയവും ഐസക് വിനിയോഗിച്ചത്. നോട്ട് നിരോധനം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്ന് ലോകത്തിലെ സാമ്പത്തിക വിദഗ്ദ്ധന്മാരെല്ലാം അഭിപ്രായപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നുമില്ലാത്ത പ്രതിസന്ധി കേരളത്തില്‍ മാത്രം ഉണ്ടായെങ്കില്‍ അത് ധനമന്ത്രിയുടെ പിടിപ്പുകേടു മൂലമാണ്. 2,07,026 കോടി രൂപയാണ് കേരളത്തിന്റെ മൊത്തം കടം. ഇത് നോട്ട് നിരോധനം മൂലമാണോയെന്ന് വ്യക്തമാക്കണം.
ദീപക് എല്‍. അസ്വാനി,ഫിക്കി
കേരളത്തിന്റെ വികസനത്തിന് ഭരണ ചെലവുകള്‍ വെട്ടിച്ചുരുക്കി കൂടുതല്‍ ഫണ്ട് ലഭ്യമാക്കണം. ബജറ്റില്‍ കൃഷി, ടൂറിസം, സ്റ്റാര്‍ട്ടപ്പ്, ഇന്നൊവേഷന്, ഐടി ഹബ്ബ്, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകയിരുത്തിയത് അഭിനന്ദനാര്‍ഹമാണ്. കിഫ്ബി ഫണ്ടിങ്ങിലൂടെ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: