മൗണ്ട് മൗഗനൂയി ( ന്യൂസിലന്‍ഡ് ): കളിച്ച മത്സരങ്ങളിലെല്ലാം വിജയക്കൊടി പാറിച്ച് കുതിച്ചുപായുന്ന രാഹുല്‍ ദ്രാവിഡിന്റെ ഇന്ത്യന്‍ ടീം ചിരിത്രം തിരുത്തിയെഴുതാന്‍ കലാശപ്പോരാട്ടത്തിനിറങ്ങുന്നു. ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ കിരീടത്തിനായുള്ള കലാശക്കളിയില്‍ ഇന്ത്യ കരുത്തരായ ഓസീസിനെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ 6.30 ന് കളിതുടങ്ങും.
ആര് കപ്പടിച്ചാലും അതും പുത്തന്‍ ചരിത്രത്തിലിടം പിടിക്കും. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ് കിരീടമണിഞ്ഞ ടീമുകളാണ് ഇന്ത്യയും ഓസീസും. മൂന്ന് തവണ വീതം ഇരു ടീമുകളും കപ്പടിച്ചിട്ടുണ്ട്. ഇന്ന് വിജയിക്കുന്നവര്‍ , ഏറ്റവും കൂടുതല്‍ തവണ ലോകകിരീടം ചൂടിയ ടീമെന്ന റെക്കോഡോടെ ചരിത്രത്തിന്റെ ഭാഗമാകും.
ഇന്ത്യന്‍ ക്യാപ്റ്റന്‍ പൃഥ്വി ഷാ , ഇന്ത്യക്ക് മുമ്പ് കിരീടം നേടിക്കൊടുത്ത മുഹമ്മദ് കൈഫ് (2002), വിരാട് കോഹ് ലി (2008), ഉന്മുക്ത് ചന്ദ് (2012) എന്നിവരുടെ പട്ടികയിലിടം നേടാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യക്ക് തന്നെയാണ് കലാശക്കളിയില്‍ മുന്‍തൂക്കം. പ്രാഥമിക ലീഗില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ നൂറ് റണ്‍സിന് ഓസീസിനെ തകര്‍ത്തുവിട്ടിരുന്നു. പാക്കിസ്ഥാനെതിരായ സെമിയില്‍ 203 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടിയാണ് ഫൈനലില്‍ കടന്നത്.
ടീമംഗങ്ങളെല്ലാം വിജയത്തിനായി സംഭാവന നല്കുന്നുയെന്നതാണ് ദ്രാവിഡിന്റെ കുട്ടികളുടെ വിജയരഹസ്യം. ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജ്യോത് കല്‍റയും ടൂര്‍ണമെന്റിലുടനീളം ടീമിന് മികച്ച തുടക്കം സമ്മാനിച്ചിട്ടുണ്ട്. മൂന്നാം നമ്പറിലെ ശുബ്മാന് ഗില്‍ അപാരഫോമിലുമാണ്. പാക്കിസ്ഥാനെതിരായ സെമിയില്‍ സെഞ്ചുറി കുറിച്ച് പുറത്താകാതെ നിന്നു. പേസര്‍മാരായ ശിവം മാവി, കമലേഷ് നഗര്‍കോട്ടി, സപിന്നര്മാരായ അഭിഷേക് ശര്‍മ, അനുകുല്‍ റോയ് എന്നിവരാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന് മറുപടിനല്കാനുള്ള തയ്യാറെടുപ്പിലാണ് ജേസണ്‍ സാംഗ നയിക്കുന്ന ഓസീസ് ടീം. ആദ്യ തോല്‍വിക്കുശേഷം ശക്തമായി തിരിച്ചുവന്ന ഓസീസ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെയും സെമിയില്‍ അഫ്ഗാനിസ്ഥാനെയും മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: