ന്യൂയോര്‍ക്ക്: ജനലക്ഷങ്ങളെ കൊന്നൊടുക്കുന്ന അര്‍ബുദമെന്ന മഹാമാരിക്ക് മറുമരുന്ന് അരികെ. ഈ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുന്ന തരം ഔഷധം അധികം വൈകാതെ നിര്‍മ്മിക്കുമെന്നാണ് സൂചന. അര്‍ബുദം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന വാക്സിന് ചുണ്ടെലികളില്‍ പരീക്ഷിച്ച് വിജയം കണ്ടു. ഇത് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നകയാണ്. ഇതിന് അധികൃതരുടെ അനുമതി ലഭിച്ചു കഴിഞ്ഞു. സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന് ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിപ്പാണ് സാധ്യമായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ചുണ്ടെലികളില്‍ ലിംഫോമ കാന്‍സറിനെതിരെയാണ് പരീക്ഷണം നടത്തിയത്. സൂക്ഷ്മമായളവില് രണ്ട് പ്രതിരോധ വര്‍ധക ഏജന്റ് ( ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിംഗ് ഏജന്റസ്) ക്യാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചു. രണ്ട് ഏജന്റുകളെ ഒരുമിച്ച് പ്രയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമായതായി സ്റ്റാന്‍ഫോഡ് സര്‍വ്വകലാശലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി ചൂണ്ടിക്കാട്ടുന്നു.90 ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 87എണ്ണവും വിജയകരമായിരുന്നെന്നാണ് കണ്ടെത്തല്‍. അവശേഷിച്ച മൂന്നെണ്ണത്തിനും രണ്ടാംഘട്ട കുത്തിവെയ്പ്പ് നല്‍കണം.
ഈ വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുവാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 15 രോഗികളിലാണ് ആദ്യ പരീക്ഷണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: