വിതുര: തനിക്ക് പദ്മശ്രീ ലഭിച്ചതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച മന്ത്രി എ. കെ ബാലനെതിരെ ശക്തമായ വിമര്‍ശനവുമായി ലക്ഷ്മിക്കുട്ടിയമ്മ. പുരസ്കാരത്തിനായി ആരുടെയും പിറകെ നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശയും ഉണ്ടായില്ല. അതുകൊണ്ടുതന്നെ മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റൊന്നും എനിക്കാവശ്യമില്ല. ലക്ഷ്മിക്കുട്ടിയമ്മ ജന്മഭൂമിയോട് പറഞ്ഞു.
‘കഴിഞ്ഞ തവണ കളരിപ്പയറ്റ് പരിഗണിച്ചു. ഇക്കുറി ആദിവാസി ചികിത്സയായി. ഇനി മന്ത്രവാദമടക്കം വരുമായിരിക്കും. ഇങ്ങനെ പോയാല്‍ ജ്യോതിഷത്തിനും കൈനോട്ടത്തിനും വരെ കേന്ദ്രം പത്മശ്രീ നല്‍കിയേക്കും. കൈനോട്ടമാണെങ്കില്‍ എന്റെ പേരു ഞാന്‍ തന്നെ നിര്‍ദേശിക്കും.’ എന്നായിരുന്നു മന്ത്രി ബാലന് നിയമസഭയില്‍ പറഞ്ഞത്. ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് കല്ലാറില്‍ പാരമ്പര്യ ആദിവാസി ചികിത്സാകേന്ദ്രവും ഇതിനായുള്ള മ്യൂസിയവും അനുവദിക്കണമെന്ന് സ്ഥലം എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ വനവാസി മേഖലയില്‍ നിരവധി വൈദ്യന്മാര് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന് കി ബാത്ത് പ്രഭാഷണത്തില്‍ പോലും ലക്ഷ്മിക്കുട്ടിയമ്മയുടെ സേവനത്തെ എടുത്തു പറഞ്ഞിരുന്നു. ഇതെക്കുറിച്ചു ചോദിച്ചപ്പോള്‍ അതുതന്നെ ഒരു പുരസ്ക്കാരമല്ലേ എന്നായിരുന്നു കാടറിവുകളുടെ അമ്മയുടെ മറുപടി.
മന്ത്രി ബാലന് വനവാസികളുടെ ചാറ്റുപാട്ടും മന്ത്രവും മരുന്നും വശമുണ്ടോയെന്ന് ലക്ഷ്മിക്കുട്ടിയമ്മ ചോദിച്ചു. 74 വര്‍ഷമായി വനഭൂമിയിലാണ് വനവാസിയായ ഞാന്‍ ജീവിക്കുന്നത്. ഏസി മുറിയിലിരുന്ന് വനവാസികളെപ്പറ്റി ചിന്തിക്കുന്നയാളല്ല. ഒരു പുരസ്കാരത്തിന്റെയും പുറകെ പോയിട്ടില്ല. മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിച്ചിട്ടുണ്ട്. തന്റെ കഴിവ് പാലോട് റിസര്‍ച്ച് സെന്റര്‍ അംഗീകരിച്ചിട്ടുണ്ട്. വൈദ്യരത്നം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അതൊന്നും ആരുടെയും പിന്നാലെ നടന്നു കിട്ടിയതല്ല. വയറ്റാട്ടിയായ അമ്മയില്‍ നിന്ന് കിട്ടിയ അറിവ് താന്‍ വിപുലപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. തപസ്യ, വനവാസി കല്യാണാശ്രമം എന്നീ സംഘടനകളുമായി വര്‍ഷങ്ങളായ ബന്ധമുണ്ട്. അതില്‍ അഭിമാനിക്കുന്നു. എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ല ഈ സംഘടനകളുടെ ചുമതല വഹിച്ചത്. ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: