ഇരിട്ടി : കര്‍ണ്ണാടകം തടസ്സവാദങ്ങള്‍ ഉന്നയിച്ചതോടെ നിലച്ചുപോയ കൂട്ടുപുഴ പാലം പണി പുനരാരംഭിക്കാന്‍ കര്‍ണ്ണാടകം വാക്കാല്‍ അനുമതി നല്‍കിയതോടെ പ്രതിസന്ധിക്ക് പരിഹാരമായി. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള പോക്കുവരവിന് നേരിടുന്ന തടസ്സങ്ങള്‍ പരിഗണിച്ച് പാലം പണി പുനരാരംഭിക്കാന്‍ കര്‍ണ്ണാടകം വാക്കാല്‍ അനുമതി നല്‍കുകയായിരുന്നു. കര്‍ണ്ണാടക വനം വകുപ്പ് മന്ത്രി രാമനാഥ റായി മംഗലാപുരത്ത് വിളിച്ചുചേര്‍ത്ത ഇരു സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികളുടേയും വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എ ഐ സി സി ജനറല്‍ സിക്രട്ടറി കെ.സി. വേണുഗോപാല്‍ മുഖാന്തിരം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരത്തിന് വഴി തെളിഞ്ഞത്.
പാലത്തിന്റെ മറുകര കര്‍ണ്ണാടകത്തിന്റെ വനഭൂമിയാണെന്ന വാദം ഉയര്‍ത്തി മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്ഡന് പാലത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കെ എസ് ടി പി അധികൃതര്‍ക്ക് കത്തു നല്കിയതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. ഇതോടെ പാലം നിര്‍മ്മാണ ജോലികള്‍ ഒരു മാസത്തോളമായി നില്‍ക്കുകയായിരുന്നു. ജനങ്ങളുടെ യാത്രാപ്രശ്നത്തില്‍ ഉണ്ടാകുന്ന പ്രശനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ചര്‍ച്ച നടന്നത്. മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്ന് പറഞ്ഞാണ് കര്‍ണ്ണാടക അധികൃതര്‍ ഇപ്പോള്‍ വാക്കാല്‍ അനുമതി നല്‍കിയിരിക്കുന്നത്. നാളെ മുതല്‍ പാലം പണി ആരംഭിക്കാനാണ് കരാര്‍ കമ്പനിയുടെ തീരുമാനം.
അതേസമയം അതിര്‍ത്തിയിലെ കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിന് വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തില്‍ സംയുക്ത സര്‍വേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചര്‍ച്ചയില്‍ എം എല്‍ എ സണ്ണി ജോസഫിനെകൂടാതെ മടിക്കേരി ഡി എഫ് ഓ ജയദേവ്, കെ എസ് ടി പി എഞ്ചിനീയര്‍ മാരായ കെ.വി. സതീശന്, പ്രബിന്ത്, ജില്ലാ ഹെഡ് സര്‍വേയര്‍ മുഹമ്മദ് ഷെരീഫ്, ശ്രീരാജ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: