കണ്ണൂര്‍: നെല്‍വയല്‍ നികത്തി കുപ്പം-കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം ശക്തമാക്കുമെന്ന് വയല്‍ക്കിളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുനൂറ്റി അന്‍പതോളം ഏക്കര്‍ വയല്‍ നികത്തി നാലര കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത ബൈപാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിന് പിന്നില്‍ സിപിഎം, കോണ്‍ഗ്രസ്സ്, ലീഗ് കൂട്ടുകെട്ടാണ്. ഭൂമാഫിയകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഏക്കര്‍ കണക്കിന് വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നത്. വയല്‍ നികത്തി ബൈപാസ് നിര്‍മ്മിച്ചാല്‍ 700 മീറ്ററോളം കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിന് എട്ട് ലക്ഷത്തോളം ലോഡ് മണ്ണ് ആവശ്യമായി വരും. തളിപ്പറമ്പിലും പരിസരങ്ങളിലുമായി ഭൂമാഫിയകള്‍ വാങ്ങിക്കൂട്ടിയ കുന്നുകള്‍ ഇടിച്ച് നിരത്തി വയല്‍ നികത്താനാണ് നീക്കം നടക്കുന്നത്.
നേരത്തെ മന്ത്രി തലത്തില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം സാധ്യതാ പഠനം പോലും നടത്താതെയാണ് ഇപ്പോഴുള്ള അലയന്‍മെന്റ് പ്രകാരം സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേവലം മുപ്പതോളം വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന തരത്തിലുള്ള അലയന്‍മെന്റ് പ്രദേശവാസികള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ പോലും തയ്യാറായില്ല. നേരത്തെ തയ്യാറാക്കിയ അലയന്‍മെന്റ് അട്ടിമറിച്ചത് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തിലാണ്. നിലവിലുള്ള ഹൈവേ വികസിപ്പിക്കാതെ പുതിയ ബൈപാസ് വരുന്നത്കൊണ്ട് നേട്ടമുണ്ടാകില്ല. ഇപ്പോള്‍ നിരവധി കെട്ടിടങ്ങളാണ് റോഡിനിരുവശവും ഉയരുന്നത്. ഇത്രയും കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാതെ ഹൈവേ വികസനം സാധ്യമല്ല.
സമരക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത് ശരിയല്ല. കീഴാറ്റൂര്‍ നിവാസികള്‍ തീവ്രവാദികളാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഗ്രാമവാസികളെ നിരന്തരമായി ആക്ഷേപിക്കുന്നത് ശരിയല്ല. സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധിപേര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. ആറന്മുള സമരത്തില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി സിപിഎം നേതാക്കള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും ഗ്രാമവാസികളുമുള്പ്പടെ യുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
അധികാരികള്‍ സ്ഥലമേറ്റെടക്കാന് തുനിഞ്ഞാല്‍ സമരം ശക്തമാക്കും. ഗ്രാമവാസികളില്‍ തൊണ്ണൂറ് ശതമാനം പേരും സജീവമായി സമര രംഗത്തുണ്ട്. ജനാധിപത്യപരമായ ചെറുത്ത് നില്പായിരിക്കും ഗ്രാമവാസികളുടെ ഭാഗത്തുനിന്നുണ്ടാവുക. ഭൂമാഫിയകള്‍ക്കെതിരായ ചെറുത്ത് നില്പില് വെടിയേറ്റ് വീഴേണ്ടി വന്നാല്‍ പോലും പിന്നോട്ടില്ലെന്നും വയല്‍ക്കിളി ഭാരവാഹികള്‍ പറഞ്ഞു. സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടന് ജാനകി, സി.മനോഹരന്, പി.ലത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: