കാസര്‍കോട്: കോഴിക്കോട്ടെ എ.ടി.എം കൗണ്ടറുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടത് മൂന്ന് കാസര്‍കോട് സ്വദേശികള്‍. ഇവരില്‍ ഒരാളായ വിദ്യാനഗറിലെ ജുനൈദിന്റെ വീട്ടില്‍ പോലീസ് റെയിഡ് നടത്തി. കോഴിക്കോട് പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാനഗര്‍ പോലീസ് പരിശോധനക്കെത്തിയത്. എന്നാല്‍ വിദ്യാനഗര്‍ പോലീസെത്തും മുമ്പ് ജുനൈദ് രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് സ്കിമ്മര്‍ ഉപയോഗിച്ച് പണം കവര്‍ന്ന സംഘത്തിലെ പ്രതിയാണ് ജുനൈദ്. രാംദാസ് നഗറില്‍ ബിലാല്‍ ബാഗ് ഹൗസില്‍ മുഹമ്മദ് ബിലാല്‍ എന്ന ബില്ലു (28), പാറക്കെട്ട് ചാട്ടംകുഴി റമീസ് എന്ന നൗമാന്‍ (33) എന്നിവര്‍ക്കൊപ്പം ഒളിവില്‍ പോയതായിരുന്നു ജുനൈദ്. കൂട്ടുപ്രതികളായ കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയലില്‍ പാലയില്‍ അബ്ദുര്‍ റഹ്മാന് സഫവാന്‍ എന്ന അദ്രുമാന് (18), കാസര്‍കോട് തൃക്കരിപ്പൂര്‍ മേട്ടമ്മല്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ അബ്ബാസ് (26), കൊളത്തറ കന്നാട്ടിക്കുളത്ത് എം.ഇ. ഷാജഹാന് (43) എന്നിവര്‍ നേരത്തേ കസബ പോലീസിന്റെ പിടിയിലായിരുന്നു. ഇവരില്‍ റമീസിന്റെയും അബ്ദുറഹ്മാന്റെയും മുഖങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. അറസ്റ്റിലായ പ്രതികളെയെല്ലാം കോടതി റിമാന്‍ഡ്് ചെയ്തിരിക്കുകയാണ്.
കോഴിക്കോട്ടെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ് എന്നിവിടങ്ങളിലുള്ള എ.ടി.എം. കൗണ്ടറുകളില്‍ നിന്ന് പണം കവര്‍ന്നത് ഈ ആറംഗ സംഘമാണ്. കീപാഡിനുമുകളില് ബട്ടന് രൂപത്തിലുള്ള ഒളിക്യാമറ വെച്ച് രഹസ്യനബര് മനസ്സിലാക്കിയാണ് വ്യാജ എ.ടി.എം കാര്‍ഡുകള്‍ വഴി കോയബത്തൂരിലെ പിച്ചാന്നൂരില് നിന്ന് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: