ന്യൂദല്‍ഹി: അയോഗ്യരാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കുന്നതിനു മുൻപ് ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ശനിയാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ നല്കിയ സത്യാവാങ്മൂലത്തിലാണ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരട്ട പദവിയുടെ പേരില്‍ അയോഗ്യരാക്കിയ 20 എം.എല്‍.എമാര്‍ക്കും അവരുടെ വാദങ്ങള്‍ വ്യക്തമാക്കാന്‍ നേരത്തെ യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ അനാവശ്യ പ്രതികരണങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും കമ്മീഷന് കോടതിയെ അറിയിച്ചു.
അയോഗ്യരാക്കിയ എം.എല്‍.എമാരില്‍ എട്ടു പേര് നല്കിയ ഹരജിയിലാണ് കോടതി കമ്മീഷന്റെ വിശദീകരണം തേടിയത്. ഹർജിയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ അയോഗ്യരാക്കപ്പെട്ട 20 നിയമസഭാ സീറ്റുകളില്‍ ഉപതെരഞെടുപ്പ് നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി ഏഴിന് ഹരജിയില്‍ കോടതി അടുത്ത വാദം കേള്‍ക്കും.
എം.എല്‍.എയായിരിക്കേ പ്രതിഫലം പറ്റുന്ന അന്യപദവി വഹിച്ചതിന് ദല്‍ഹി ഗതാഗതമന്ത്രി കൈലാശ് ഗെഹലോട്ട് അടക്കം 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി അയോഗ്യത കല്പിച്ചത്. ഭരണഘടനപദവി വഹിക്കുന്നതിന് പുറമേ, പാര്‍ലമെന്ററി സെക്രട്ടറി പദവിയടക്കം സര്‍ക്കാറിന്റെ ശമ്പളം, വാഹനം, യാത്രാബത്ത തുടങ്ങി ഇരട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദവി വഹിച്ചു എന്നതിനാലായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: