ഹൈദരാബാദ്: എന്‍.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്ന് തെലുങ്ക് ദേശം പാര്‍ട്ടി നേതൃത്വം. നേരത്തെ ബഡ്ജറ്റിലെ അവഗണനയുടെ പേരില്‍ എന്‍.ഡി.എയുമായുള്ള സഖ്യം വിടുമെന്ന് പാർട്ടി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ അമിത് ഷായും ചന്ദ്രബാബു നായിഡുവും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സഖ്യം പിരിയില്ലെന്ന നിലയിലെത്തിയത്.
ഇന്ന് രാവിലെ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി(ടി.ഡി.പി) അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ വിളിച്ചിരുന്നു. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ഷാ ആവശ്യപ്പെട്ടിരുന്നു. ഏത് പ്രശ്നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്നും അതിനാല്‍ തന്നെ സഖ്യം പിരിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇതോടെയാണ് നായിഡു അയഞ്ഞത്
ആന്ധ്രാപ്രദേശിന് അര്‍ഹതപ്പെട്ടവ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുമെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ.എസ്.ചൗധരി മാദ്ധ്യങ്ങളോട് പറഞ്ഞു. പൊളാവരം പദ്ധതി, തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണം, വിശാഖപട്ടണം മെട്രോ എന്നിവയ്ക്കുള്ള സഹായവും വിശാഖ പട്ടണം റെയില്‍വെ സോണ്‍ രൂപീകരണം, കടപ്പ ജില്ലയില്‍ സ്റ്റീല്‍ പ്ളാന്റ് എന്നിവയാണ് പാർട്ടി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: