ആലപ്പുഴ: ലൈബ്രറി കൗണ്‍സിലിന്റെ പുതിയ നിബന്ധനകള്‍ ഗ്രാമീണ ഗ്രന്ഥശാലകളെ തകര്‍ക്കുന്നു. അവയുടെ ഗ്രേഡ് താഴ്ത്തിയതോടെ പ്രവര്‍ത്തന ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും വെട്ടിക്കുറച്ചു. പരിഷ്കരിച്ച ഗ്രേഡ് നിശ്ചയിക്കല്‍ മാനദണ്ഡമാണ് ചെറിയ ഗ്രന്ഥശാലകളെ ബാധിച്ചത്.
1991ലെ പബ്ലിക്ക് ലൈബ്രറി ചട്ടത്തിലെ 116-ാം വ്യവസ്ഥപ്രകാരം നിശ്ചയിച്ചിരുന്ന ഗ്രേഡ് നിര്‍ണയിക്കല്‍ മാനദണ്ഡത്തിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്നു പറഞ്ഞാണ് പരിഷ്കരണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തിരിച്ചപ്പോള്‍ ഭൂരിപക്ഷം ഗ്രന്ഥശാലകളുടെയും ഗ്രേഡ് താഴ്ന്നു.
ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് പുസ്തകവിതരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗ്രേഡ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിഷ്കരിച്ച മാനദണ്ഡം മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. 20 മുതല്‍ 100 മാര്‍ക്ക് വരെയാണ് ഗ്രേഡ് നിശ്ചയിക്കലിന് നല്‍കിയിരിക്കുന്നത്.
20 മാര്‍ക്കുള്ള ഗ്രന്ഥശാലകളെ മാത്രമാണ് ഗ്രേഡിനും ഗ്രാന്റിനും പരിഗണിച്ചത്. നിലവിലുള്ള ഗ്രേഡിങ്ങ് പട്ടികയില്‍നിന്ന് എ പ്ലസ് ഗ്രേഡ് കൂട്ടിചേര്‍ത്താണ് പുതിയപട്ടിക ഇറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ഗ്രന്ഥശാലകള്‍ മാത്രമാണ് പഴയ ഗ്രേഡില്‍ നിലനിന്നത്. എ ഗ്രേഡ് ഗ്രന്ഥശാലകള്‍ പോലും താഴ്ന്ന ഗ്രേഡിലേക്ക് കൂപ്പുകുത്തി.
സ്വന്തമായി കെട്ടിടം, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഏഴോളം ദിനപ്പത്രങ്ങള്‍, 20 ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, 200 രൂപയ്ക്ക് മുകളില്‍ മാസവരി, മുപ്പതിന് മുകളില്‍ തന്‍വര്‍ഷം പുതിയ അംഗത്വം, ഗ്രന്ഥശാലയുടേയും പുസ്തക വിതരണ റൂമിന്റേയും തറ വിസ്തീര്‍ണം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടക്കുന്ന ഗ്രന്ഥശാലകള്‍ എന്നിങ്ങനെ ഒട്ടേറെ കടമ്പകളാണ് പരിഷ്കരിച്ച ഗ്രേഡ് നിശ്ചയിക്കല്‍ മാനദണ്ഡത്തിലുള്ളത്.
സംസ്ഥാനത്തെ മിക്ക ഗ്രന്ഥശാലകളും വാടക കെട്ടിടത്തിലോ, പുറമ്പോക്കിലോ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇടുങ്ങിയ മുറികളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളുടെ തറ വിസ്തീര്‍ണം മാനദണ്ഡമാക്കുമ്പോള്‍ സംസ്ഥാനത്ത് തന്നെ നാമമാത്രമായ ഗ്രന്ഥശാലകള്‍ മാത്രമാണ് കൗണ്‍സിലിന്റെ നിബന്ധനയില്പെട്ടത്.
സിപിഎം നിയന്ത്രണത്തിലുള്ള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പുതിയമാനദണ്ഡം പാര്‍ട്ടി പ്രവര്‍ത്തകരിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ഗ്രന്ഥശാലകളുടെ നിയന്ത്രണം ഇടതുപക്ഷത്തിനാണ്. ഈ സാഹചര്യത്തില്‍ പൊടുന്നനെ നിബന്ധനയില്‍ മാറ്റം വരുത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരിലും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: