ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
നോക്കൂ, 2022 ആകുമ്പോഴേക്കും സബ്സിഡി നിര്‍ത്തലാക്കണമെന്നു സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ബജറ്റില്‍ 380 കോടി വകയിരുത്തിയിട്ടും ഞങ്ങള്‍ക്ക് ലഭിച്ചത് 200കോടി മാത്രമാണ്. അതായത് ഈ വര്‍ഷത്തോടെ സബ്സിഡി ഇല്ലാതാകുമെന്ന സൂചനകള്‍ കഴിഞ്ഞവര്‍ഷം തന്നെ ലഭിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുസ്ലിം സമുദായത്തില്‍ നിന്നുതന്നെ ആണുതാനും.
ഇതില്‍ പരാതിപ്പെടേണ്ട ആവശ്യമെന്തെങ്കിലുമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ചിലര്‍ അതിനെ സ്വാഗതം ചെയ്യുന്നുണ്ട്. മറ്റു ചിലര്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. സബ്സിഡിക്കുവേണ്ടി ചെലവാക്കപ്പെട്ടിരുന്ന പണം മുസ്ലിംപെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അങ്ങനെയാണെങ്കില്‍ അത് വളരെ നല്ല കാര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്കായി വകയിരുത്തുന്ന ഫണ്ട് ചെലവഴിക്കപ്പെടാതെ കിടക്കുന്നത് ബീഹാറില്‍ തന്നെ പലപ്പോഴും കണ്ടിട്ടുണ്ട്. നടപ്പാക്കുന്നതിലെ വീഴ്ചകള്‍ ആണ് അതിനുകാരണം.
അതായത് സബ്സിഡിക്കുവേണ്ടി ചെലവാക്കിയിരുന്ന പണം ഭാവിയില്‍ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കപ്പെടുമെന്ന് താങ്കള്‍ കരുതുന്നു?
അതെ, ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. അത് നല്ലൊരു പദ്ധതിയാണ്. താഴെത്തട്ടില്‍ വരെ അതിന്റെ ഗുണഫലം തീര്‍ച്ചയായും എത്തണം.
2011 ലെ ഒരു സുപ്രീംകോടതി വിധി (ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ഗ്യാന്‍സു മിശ്രയും ചേര്‍ന്ന് പുറപ്പെടുവിച്ചത്)ഹജജ് സബ്സിഡി ഭരണഘടനാപരമാണെന്ന് പറയുകയുണ്ടായി. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി സുപ്രീംകോടതി വിധിക്കെതിരാണെന്ന് താങ്കള്‍ക്ക് തോന്നുന്നില്ലേ?
ഇല്ല. 2022 ല്‍ സബ്സിഡി നിര്‍ത്തലാക്കണമെന്ന് 2012 ലെ വിധിയില്‍ സുപ്രീംകോടതി പറഞ്ഞിരുന്നില്ല. 2022 ആകുമ്പോഴേക്കും ക്രമാനുഗതമായി അത് നിര്‍ത്തലാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ജനത്തിനുവേണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാമല്ലോ. ഹജ്ജ് കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ സര്‍ക്കാര്‍ നടപടിയെ പരിപൂര്‍ണമായി സ്വാഗതം ചെയ്യുന്നു.
എല്ലാ മതവിഭാഗത്തിലുംപെട്ട തീര്‍ത്ഥാടകര്‍ക്കുള്ള സബ്സിഡികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കേണ്ടതില്ലേ?
തീര്‍ച്ചയായും. എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കേണ്ടതുണ്ട്. ഈ തീരുമാനം മുസ്ലിം സമൂഹത്തിന് ഒട്ടും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കില്‍ മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവരുടെതും നിര്‍ത്തലാക്കാവുന്നതാണല്ലോ.
ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കുന്നതിന്, അവരെ സൗദി അറേബ്യയില്‍ എത്തിക്കുക എന്നത് എയര്‍ ഇന്ത്യയുടെ കുത്തകയാണ് എന്ന അവസ്ഥ സര്‍ക്കാര്‍ മാറ്റേണ്ടതില്ലേ?
അതെ, വേണം. കുറെക്കാലമായുള്ള ആവശ്യമാണത്. ഈയൊരു കാര്യം മുന്‍നിര്‍ത്തി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് രണ്ട് അവലോകന സമിതികള്‍ക്കു രൂപംനല്കുകയും ചെയ്തിരുന്നു. ഒരു ആഗോള ടെണ്ടര്‍ വിളിക്കണമെന്നാണ് ആ രണ്ടു സമിതികളും ശുപാര്‍ശ ചെയ്തത്. യാത്രാനിരക്ക് കുറയ്ക്കാന്‍ അതൊരു നല്ല മാര്‍ഗമാണെന്നാണ് ഞങ്ങളും കരുതുന്നത്.
കടല്‍മാര്‍ഗമുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനും കേന്ദ്രസര്‍ക്കാര്‍ ഇത്തവണ അനുമതി നല്കിയിട്ടുണ്ടല്ലോ?
സബ്സിഡി ഇല്ലാതാകുന്നതോടെ ചില സ്ഥലങ്ങളില്‍ നിന്നുള്ള ഹജ്ജ് യാത്ര കുറച്ച് ചെലവേറിയതായി മാറും. ഉദാഹരണത്തിന് ബീഹാറിലെ ഗയയില്‍നിന്നും പോകുന്ന ഹജ്ജ് തീര്ത്ഥാടകന് 1.22 ലക്ഷം രൂപ വിമാനയാത്ര ഇനത്തില്‍ ചെലവഴിക്കേണ്ടിവരും. കപ്പല്‍ ഗതാഗതത്തെ ഞങ്ങള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നു. ആവശ്യത്തിന് കപ്പലുകള്‍ ഉണ്ടെന്നു ഉറപ്പുവരുത്തണമെന്നു മാത്രം.
പുരുഷനോടൊപ്പമല്ലാതെ ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ സ്ത്രീകള്‍ക്കു ഇത്തവണ മുതല്‍ അവസരമൊരുങ്ങിയിട്ടുണ്ട്. ഇതിനെ താങ്കള്‍ എങ്ങനെ കാണുന്നു?
നാല്‍പ്പത്തിയഞ്ചുവയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കു നാലംഗ സംഘത്തിലൊരാളായി ഹജ്ജിനു പോകാം. ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ളവര്‍ക്കു ഹജ്ജ് തീര്‍ത്ഥാടനം നടത്താം എന്നാണ്. സാമ്പത്തികഭാരം വഹിക്കാന്‍ പ്രാപ്തരും ശാരീരികശേഷിയുള്ളവരുമാണ് ഹജ്ജ് ചെയ്യേണ്ടത് എന്നാണ് ഖുറാന്‍പോലും പറയുന്നത്.
ഉത്തര്‍പ്രദേശിലെ ഹജ്ജ് കമ്മിറ്റി ഓഫീസ് കാവി നിറം പൂശിയ വിവാദത്തെക്കുറിച്ച്?
അതൊക്കെ നിസ്സാരകാര്യങ്ങളാണ്. അത് കാവിനിറത്തിലായാലെന്ത്? പച്ചനിറത്തിലായാലെന്ത്? അത് മുന്‍പ് വെള്ളനിറമായിരുന്നു. വെളുപ്പ് സമാധാനത്തിന്റെ നിറമാണ്. വെള്ളനിറത്തിലായാല്‍ നന്ന്. കാവി നിറമടിക്കുന്നതിലൂടെ ഞങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് കൈകടത്തുന്നു എന്ന സന്ദേശമാണ് പൊതുവെ പരക്കുക. അര്‍ത്ഥശൂന്യമാണത്. നല്ല കാര്യങ്ങള്‍ ചെയ്യാനും വികസനം കൊണ്ടുവരാനുമുള്ളതാണ് സര്‍ക്കാര്‍.
ഇന്ത്യയില്‍ ജീവിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വിഷമകരമാണെന്ന് തോന്നുന്നുണ്ടോ?
ഇല്ല. ഒരിക്കലുമില്ല. നിങ്ങള്‍ ലോകമാസകലം ഒന്നുകണ്ണോടിച്ചു നോക്കൂ. മുസ്ലിങ്ങള്‍ക്കു ജീവിക്കുവാന്‍ ഏറ്റവും സുഖകരമായ സ്ഥലം ഇന്ത്യതന്നെയാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍, ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്തത് ചിലപ്പോള്‍ സംഭവിക്കുന്നുണ്ട്. ഉന്നത നേതൃത്വം അത്തരം കാര്യങ്ങളെ അപലപിച്ചു മുന്നോട്ടുവരേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: