‘സര്‍വ്വ ധര്‍മ്മ സമഭാവന’ എന്ന പേരില്‍ ഇടതുപക്ഷ സഹയാത്രികരായ സാഹിത്യകാരന്മാരും കലാസാംസ്കാരിക മേഖലയിലുള്ളവരും ചേര്‍ന്ന് ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കംകുറിക്കുന്നുവത്രെ. വളരെ സ്വാഗതാര്‍ഹമെന്നു മാത്രമല്ല, അവ വൈകിപ്പോയോ എന്ന ഒരു സംശയംകൂടി തോന്നിയാല്‍ തെറ്റുപറയാവതല്ല. ഭാരതത്തിന്റെ യഥാര്‍ത്ഥമായ കാഴ്ചപ്പാടും പാരമ്പര്യവും സര്‍വ്വ ധര്‍മ്മ സമഭാവനയാണല്ലോ. ആയിരക്കണക്കിനു വര്‍ഷം ഈ രാഷ്ട്രം അതിജീവിച്ചത് ഈ ഭാവനയൊന്നുകൊണ്ടുമാത്രമാണ്. ആ നിലയ്ക്ക് ഈ രാഷ്ട്രത്തിന്റെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് ഗുണകരമാവും ഈ ഭാവന. സമഭാവമില്ലാതെ മതഭാവം മാത്രമുള്ളിടങ്ങളിലെ സ്ഥിതി നമുക്കറിയാം.
1936-ലാണ് അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടന ലഖ്നൗവില്‍ ആരംഭിച്ചത്. ഇതിന്റെ കേരളപതിപ്പാണ് 1937ല്‍ ജീവല്‍ സാഹിത്യ സമിതിയായി കേരളത്തില്‍ വന്നത്. ഇതേ സമിതി ആധുനിക രൂപംപൂണ്ടാണ് 1984 ആഗസ്റ്റ് 14 ന് എറണാകുളത്ത് വൈലോപ്പിള്ളി സപ്തതികാലത്ത് പുരോഗമനകലാ സാഹിത്യ സംഘമായി രൂപാന്തരം പ്രാപിച്ചത്.
ഇ.എം.എസ്. നമ്പൂതിരിപ്പാടും പി. ഗോവിന്ദപ്പിള്ളയും പ്രൊഫ. എം.എന്‍. വിജയനും ചേര്‍ന്ന് ‘കാലഘട്ടത്തിന്റെ വെല്ലുവിളികളും എഴുത്തുകാരും’ എന്ന പേരില്‍ പ്രവര്‍ത്തനരേഖയുണ്ടാക്കി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ 1992-ലെ പെരുമ്പാവൂര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഈ കാലഘട്ടങ്ങളിലൊക്കെ ഇവര്‍ പ്രവര്‍ത്തിച്ചത് കല കലയ്ക്കുവേണ്ടി എന്നും, പിന്നീട് കല ജീവിതത്തിനുവേണ്ടി എന്നും മറ്റുമുള്ള ആശയങ്ങളിലൂന്നിയാണ്. 2007- ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സമ്മേളനം ‘സാംസ്കാരിക ദേശീയതയ്ക്കുപകരം ദേശീയ സംസ്കാരം’ എന്ന ബദല്‍ കൊണ്ടുവന്നു. ഇവിടെയാണ് സര്‍വ്വധര്‍മ്മ സമഭാവന ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ബുദ്ധിജീവികളും എഴുത്തുകാരും ഇരുന്നു ചിന്തിച്ചിട്ടും, നാള്‍ക്കുനാള്‍ എഴുതിയിട്ടും നടക്കാത്ത എന്തോ ചിലതുണ്ടെന്നു വ്യക്തം. പുരോഗമന കലാസാഹിത്യസംഘവും ശാസ്ത്രസാഹിത്യ പരിഷത്തും അമ്പേ പരാജയപ്പെട്ടു എന്നു പരസ്യമായി സമ്മതിക്കുന്നതല്ലേ ഇതിലും നല്ലത്.
സാംസ്കാരിക ദേശീയതയുടെ അന്തര്‍ലീന മഹത്വമാണ് സര്‍വ്വധര്‍മ്മ സമഭാവന. ദേശീയ സംസ്കാരം പ്രാദേശികവാദത്തിലധിഷ്ഠിതമായ താത്ത്വികാടിത്തറയിലൂന്നിനില്ക്കുമ്പോള്, അനേകം വ്യത്യസ്തമായ സാംസ്കാരങ്ങള്‍ ഉണ്ടെന്ന് അടിവരയിട്ടുപറയുന്നു. ഭാരതത്തിന്റെ സാംസ്കാരികമായ ഏകതാബോധത്തെ തകര്‍ക്കുക തന്നെയായിരുന്നു ലക്ഷ്യം. പക്ഷേ ആശയപരമായും ഘടനാപരമായും തകര്‍ന്നത് തകര്‍ക്കാന്‍ ശ്രമിച്ചവര്‍തന്നെ.
സര്‍വ്വ ധര്മ്മസമഭാവന പറയുന്നവരുടെ ലക്ഷ്യമാണ് ബഹുകേമം! സംഘപരിവാര്‍ വളര്‍ച്ചയെ പ്രതിരോധിക്കുകയെന്നതാണത്. മാത്രമല്ല പഴയ മുന്‍വിധികള്‍ ഒഴിവാക്കി മാര്‍ക്സിന്റെയും ഗാന്ധിജിയുടെയും അംബേദ്കറുടെയും കീഴാള ജനാധിപത്യമൂല്യങ്ങള്‍ യോജിപ്പിച്ചുകൊണ്ടുള്ള നിലപാടാണത്രെ ഉണ്ടാവുക. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിച്ച് ഇന്ത്യന്‍ ജനതയെ സ്വതന്ത്രരാക്കി മതേതരത്വത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വീണ്ടെടുക്കുകയും മറ്റുമാണ് ലക്ഷ്യം. ഇതൊക്കെത്തന്നെയല്ലേ പുരോഗമന കലാ സാഹിത്യത്തിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും ലക്ഷ്യമായവതരിപ്പിച്ചിരുന്നത്?
വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദിയായിരുന്ന മാര്‍ക്സ് ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞതെന്താണെന്നറിയാന്‍ താല്പര്യമുണ്ട്. അംബേദ്കറും ഗാന്ധിജിയും ജനാധിപത്യവാദികളും അതിന്റെ പ്രയോക്താക്കളുമായിരുന്നെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ യഥാര്‍ത്ഥ മാര്‍ക്സിയന്‍ ഭരണം നടന്ന ഏതു രാജ്യത്താണ് ജനാധിപത്യം പുലര്‍ന്നിരുന്നത്? സോവിയറ്റ് യൂണിയനും ചൈനയും ക്യൂബയും കൊറിയയും നമുക്ക് സുപരിചിതമാണ്. ‘സര്‍വധര്‍മ സമഭാവന’ എന്ന സംഘടനയുടെ ലക്ഷ്യം വളരെ വ്യക്തമായി പറയുന്നു; ഹിന്ദുത്വരാഷ്ട്രീയത്തില്നിന്ന് ഭാരതത്തെ മോചിപ്പിക്കുക. അതിനുള്ള സംഘടനയുടെ പേരാണ് വിചിത്രം- സര്‍വ്വ ധര്‍മ്മ സമഭാവന! അര്‍ത്ഥമില്ലാതെ വാക്ക് നിലനില്‍ക്കുമോ? ചൂടില്ലാത്ത അഗ്നിയോ? അതുപോലെയാണ് ഹിന്ദുത്വമില്ലാത്ത സര്‍വ്വ ധര്‍മ്മ സമഭാവന. ഭാരതത്തിന്റെ, ഹിന്ദുത്വത്തിന്റെ മാത്രം പ്രത്യേകതയാണ് സര്‍വ്വധര്‍മ്മ സമഭാവം. ഇത് മതബോധകമല്ല, മതാതീതമാണ്. മതം വൈയക്തികമാണ്. മതം വ്യത്യസ്തമാണെങ്കിലും ധാര്‍മ്മികമായി ഏകമാണ്.
ഭാരതം സാംസ്കാരിക വൈശിഷ്ട്യംകൊണ്ടാണ് അതിജീവിച്ചത്. ഹിന്ദുത്വമാണ് അതിന്റെ അടിസ്ഥാനം. ബുദ്ധന് ജീവിച്ചിരുന്ന കാലത്ത് ഗംഗാതടത്തില്‍ അറുപത്തിനാലിലധികം മതങ്ങളുണ്ടായിരുന്നത്രെ. അവയെയൊക്കെ പെറ്റുപോറ്റി വളര്‍ത്തിയ ഹിന്ദുത്വം, നിരീശ്വരവാദിയായ ചാര്വ്വാകനെയും, കണമാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനമെന്ന് പറഞ്ഞ കണാദനെയും സൃഷ്ടിച്ചു. അതേ ഹിന്ദുത്വത്തിന്റെ വേരറുക്കാനുള്ള സംഘടനയുടെ പേര് ‘സര്‍വ്വ ധര്‍മ്മ സമ ഭാവന’. ഇതേ ഹിന്ദുത്വത്തിന്റെ മഹത്വംതന്നെയാണ് സ്വാമി വിവേകാനന്ദന് സര്‍വ്വമത സമ്മേളനവേദിയില്‍ ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് ഉദ്ഘോഷിച്ചത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും പീഡിപ്പിക്കപ്പെട്ട് ആട്ടിയോടിപ്പിക്കപ്പെട്ടവര്ക്ക് അഭയം കൊടുത്ത മതമെന്നഭിമാനിക്കുന്നുവെന്ന് സാമിജി പറഞ്ഞത് ഇതേ ഹിന്ദുത്വത്തെക്കുറിച്ചാണ്. ധാര്‍മ്മികതയ്ക്കെതിരെ പൂതനയായും കാളിയനായും ബകാസുരനായും ശകടാസുരനായും വന്നത് ഒന്നുതന്നെ- ആസുരികത. പേരു മാത്രമാണ് വ്യത്യസ്തം. ലക്ഷ്യം പൂര്ത്തീകരിക്കാനായില്ലെന്നു മാത്രമല്ല, ആരെയാണോ എതിര്‍ത്തത് അവരില്‍ ലയിച്ചുചേരേണ്ടിയും വന്നു.
ഗാന്ധിജി, നാരായണഗുരു, അംബേദ്കര്‍ എന്നിവരുടെ ദര്‍ശനങ്ങളെ എല്ലാ ശോഭയോടെയും മടക്കിക്കൊണ്ടുവരാനുംകൂടിയാണത്രെ സര്‍വ്വധര്‍മ്മ സമഭാവന എന്ന സംഘടന. രാമരാജ്യം അനുഭൂതിയാക്കിയ ഗാന്ധിജിയേയും, ശങ്കരന്റെ മതംതന്നെയാണ് നമ്മുടെയും മതമെന്നു പറഞ്ഞ് ആത്മബോധം തെളിയിക്കാന്‍ സമാജത്തിന് പ്രേരണ നല്കിയ നാരായണഗുരുവിനേയും മാര്‍ക്സിയന്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവുമായി ഘടിപ്പിക്കാമെന്ന കണ്ടെത്തല്‍തന്നെ ഏതോ വഴിപിഴച്ച ചിന്തയുടെ ഫലമാണ്. സര്‍വ്വ ധര്‍മ്മ സമഭാവനയുടെ യഥാര്‍ത്ഥ ലക്ഷ്യം സംഘപരിവാറിന്റെ വളര്‍ച്ചയ്ക്ക് തടയിടുകയാണ്. എതിര്‍ക്കാനായി സൃഷ്ടിച്ചതെന്തെങ്കിലും നിലനിന്ന ചരിത്രമുണ്ടോ? ഭാവാത്മക നിലപാടുകള്‍ മാത്രമാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ലേബല്‍ മാറ്റിയൊട്ടിച്ചാലും രുചിക്കുന്നവര്ക്കറിയാം.
(ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന
സമിതി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: