കോട്ടയം: സംസ്ഥാന ബജറ്റില്‍ റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിനെക്കുറിച്ച് പരാമര്‍ശിക്കാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ തുടങ്ങിയ പദ്ധതി നിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമായാണ് കര്‍ഷക സംഘടനകള്‍ ഇതിനെ കാണുന്നത്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 500 കോടി അനുവദിച്ചിരുന്നെങ്കിലും പുതിയ ബജറ്റില്‍ ഫണ്ടില്ല.
റബ്ബറിന് ഒരു കിലോക്ക് ബോര്‍ഡിന്റെ വിലയും അടിസ്ഥാനവിലയായി നിശ്ചയിച്ച 150 രൂപയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കുന്നതാണ് വിലസ്ഥിരതാ പദ്ധതി. കഴിഞ്ഞ ജൂലൈ മുതല്‍ അപ് ലോഡ് ചെയ്ത ബില്ലുകളുടെ പണം വരെ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ വഴിയാണ് ബില്ലുകള്‍ അപ് ലോഡ് ചെയ്തത്. എന്നാല്‍ പണം ലഭിക്കാതെയായതേ#ാടെ ഉല്പാദക സംഘങ്ങളും നിസഹായരായി. പണം ലഭിക്കാത്തതിനാല്‍ ബില്ലുകള്‍ നല്‍കുന്നത് കര്‍ഷകരും നിര്‍ത്തി.
ചെറുകിട കര്‍ഷകര്‍ക്കായി വില സ്ഥിരതാ പദ്ധതി എന്ന പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക സബ്സിഡി പാക്കേജ് കഴിഞ്ഞ കുറേ നാളുകളായി മുടങ്ങിയ രീതിയിലാണ്. റബ്ബറിന് കിലോയ്ക്ക് 150 രുപ ഉറപ്പാക്കുന്ന രീതിയിലായുന്നു പാക്കേജ്. പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കിലോയ്ക്ക് 40 രൂപ വരെ സബ്സിഡിയായി ലഭിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ സബ്സിഡി തുകയ്ക്കായി എത്തുമ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. വിലയിടിവിനൊപ്പം സബ്സിഡി കൂടി മുടങ്ങിയതോടെ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിലാണ്.
റബ്ബര്‍ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാരിനെതിരേ സമരം നടത്തിയവര്‍ അധികാരത്തിലേറിയപ്പോള്‍ സ്വന്തം ബജറ്റില്‍ കര്‍ഷകരെ ഇപ്പോള്‍ വഞ്ചിക്കുകയാണെന്ന് ആക്ഷേപം ഉണ്ട്. നിലവിലുള്ള ഉത്തേജക പദ്ധതിയുടെ തുടര്‍ച്ച നിര്‍ത്തിയത് കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ട് നടപ്പിലാക്കാത്ത റബ്ബര്‍ പാര്‍ക്കുകള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ബജറ്റിലെ 500 കോടിയുടെ പ്രഖ്യാപനം പോലും റബ്ബര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കാതെ അട്ടിമറിച്ചതായി കര്‍ഷക സംഘടനകള്‍ പറയുന്നു.
റബ്ബറിന്റെ വിലയിടിവില്‍ വിഷമിക്കുന്ന കര്‍ഷകരെ കൂടുതല്‍ വിഷമിപ്പുക്കുന്നതാണ് ബജറ്റിലെ ഭൂനികുതി വര്‍ദ്ധിപ്പിക്കല്‍. മന്ത്രിമാര്‍ ചെലവ് ചുരുക്കലിന് ശ്രമിക്കാതെ നികുതി വര്‍ദ്ധനവിലൂടെ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത് അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തിരുത്തലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വരുംദിനങ്ങള്‍ ശക്തമായ കര്‍ഷക സമരങ്ങളെ നേരിടേണ്ടിവരുമെന്നുള്ളതാണ് കര്‍ഷക സംഘടനകള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: