മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയില്‍ വ്യാപകമാകുന്നതായി പരാതി. ചില രാഷ്ട്രീയപാര്‍ട്ടി ബന്ധമുള്ളവരും ജോലി റിക്രൂട്ട്മെന്റ് നടത്തുന്നവരും മറ്റുമായി നിരവധി പേര് ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികളോട് പണം വാങ്ങിക്കുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ ഇതിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയതിനെ തുടര്‍ന്ന് ഒരു പോലീസുകാരനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മട്ടന്നൂരിനടുത്തുള്ള ഇയാള്‍ ഇപ്പോള്‍ തലശ്ശേരിയിലാണ് ജോലി ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥികളോട് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുകൂടാതെ നിരവധി പേര് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പണം നല്കിയവര് ജില്ലയിലുണ്ട്. പോലീസുകാരന്റെ നേതൃത്വത്തില്‍ത്തന്നെ നിരവധി പേരില്‍ നിന്നും പണം വാങ്ങിയതായും സൂചനയുണ്ട്.
വിമാനത്താവള കമ്പനിയായ കിയാല്‍ ജോലി നിയമനവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത്തരത്തില്‍ അപേക്ഷ നല്കിയ ആളുകളില്‍ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. ഇതുകൂടാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമനം നടത്തിത്തരാമെന്ന് വ്യാമോഹിപ്പിച്ചും പണം കൈപ്പറ്റിയിട്ടുണ്ട്.
വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് 31 ഓളം വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളെ നിയമിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ കിയാലിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ചില സംഘങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: