കണ്ണൂര്‍: മുണ്ടയാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തെ വെറ്ററിനറി കോളേജാക്കി മാറ്റും. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഫാം ട്രെയിനിങ്ങ് സെന്ററായി മാറ്റുന്നതിന്റെ ഭാഗമായി ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഹാച്ചറി സ്ഥാപിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ട്. ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ്ങ് സെന്റര്‍ സ്ഥാപിച്ച് രാജ്യാന്തര നിലവാരത്തിലുള്ള ഫാം ട്രെയിനിങ്ങ് സെന്ററായി മാറ്റാനാണ് നിര്‍ദ്ദേശം.
മുണ്ടയാട് കോഴിവളര്‍ത്ത് കേന്ദ്രം ഇന്ന് നാശത്തിന്റെ വക്കിലാണുള്ളത്. നേരത്തെ ജില്ലയുടെ പല ഭാഗത്ത് നിന്നും വിവിധയിനത്തിലുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത് മുണ്ടയാട് കോഴിവളര്‍ത്ത് കേന്ദ്രത്തിനെയാണ്. മികച്ച പന്നിക്കുഞ്ഞുങ്ങളെയും ഇവിടെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ കേന്ദ്രത്തെ അവഗണിക്കുകയായിരുന്നു.
നാശത്തില്‍ നിന്നും കോഴിവളര്ത്തുകേന്ദ്രത്തെ പുനരിജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി പന്നി വളര്‍ത്ത് കേന്ദ്രം, മാംസ സംസ്കരണ കേന്ദ്രം എന്നിവ സ്ഥാപിക്കും. മികച്ച ഡിജിറ്റല്‍ ലൈബ്രറിയും ഡിജിറ്റല്‍ തീയ്യറ്ററും മൃഗസംരക്ഷണ മേഖലയിലെ കണ്വെന്ഷന് സെന്ററായും ഇതിനെ മാറ്റിയെടുക്കും. ഇതോടൊപ്പം സംസ്ഥാനത്തെ മൂവായിരത്തോളം വരുന്ന ലൈവ് സ്റ്റോക്ക് ഇന്സ്പെര്മാര്ക്കും ആയിരം വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുമുള്ള തുടര്‍ പരിശീലന കേന്ദ്രമായും ഇത് മാറും.
1946 ല്‍ ബാസല്‍ മിഷനാണ് മുണ്ടയാട് പ്രാദേശിക കോഴിവളര്‍ത്ത് കേന്ദ്രം സ്ഥാപിച്ചത്. ബ്രിട്ടീഷ് സേനക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്. 26 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ കേന്ദ്രം പിന്നീട് മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയായിരുന്നു. 26 ഏക്കറില്‍ 16 ഏക്കര്‍ പിന്നീട് ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് വിട്ടുകൊടുത്തു. ബാക്കിയുളള പത്തേക്കര്‍ സ്ഥലത്താണ് പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: