കണ്ണൂര്‍: സിപിഎം സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിലങ്ങോളമിങ്ങോളം കെട്ടിയുയര്‍ത്തിയ കൊടിതോരണങ്ങള്‍ മാറ്റാത്തത് പ്രതിഷേധത്തിന് കാരണമാവുന്നു. സമ്മേളനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും തോരണങ്ങള്‍ മാറ്റാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നഗരത്തിലെത്തുന്നവര്‍ തോരണക്കുരുക്കില്പ്പെടുകയാണ്. തോരണങ്ങള്‍ പലയിടങ്ങളിലും റോഡിലേക്കും ഫുട്പാത്തിലേക്കും പൊട്ടിവീണ് തുടങ്ങിയിട്ടുണ്ട്. ഇത് വഴിയാത്രക്കാരുടേയും വാഹനയാത്രക്കാരുടേയും മറ്റും കഴുത്തില്‍ കുടുങ്ങുന്നതും തടഞ്ഞ് വീണ് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവായിട്ടുണ്ട്.
സര്‍വ്വകക്ഷി തീരുമാനപ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റും പരിപാടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കെട്ടിയുയര്‍ത്തുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും ബാനറുകളും പരിപാടികള്‍ കഴിഞ്ഞാല്‍ ഉടന്‍ അഴിച്ചു മാറ്റണമെന്നാണ് ധാരണ. എന്നാല്‍ ജില്ലാ സമ്മേളനത്തിന്റെ കൊടിത്തോരണങ്ങള്‍ എടുത്തു മാറ്റാത്ത സിപിഎമ്മിന്റെ നടപടിക്കെതിരെ പോലീസ് നിസ്സംഗത പാലിക്കുന്നതില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഭരണകക്ഷിയായ സിപിഎമ്മിന് പോലീസ് ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണം. ദിനംപ്രതി നൂറുകണക്കിന് ജനങ്ങളെത്തുന്ന തിരക്കേറിയ ജില്ലാ ആസ്ഥാനത്ത് സിപിഎം സമ്മേളനത്തിനായ കെട്ടിയുയര്‍ത്തിയ കൊടിതോരണങ്ങള്‍ എത്രയും പെട്ടെന്ന് അഴിച്ചുമാറ്റി നഗരം ശുചീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: