ചിറ്റഗോങ്ങ്: അഞ്ചു ദിവസത്തിനിടെ വീണത് 24 വിക്കറ്റുകള്‍ മാത്രം, പിറന്നത് 1533 റണ്‍സ്. ബാറ്റ്സ്മാന്മാരുടെ പറുദീസയായി മാറിയ പിച്ചില്‍ ചിറ്റഗോങ്ങില്‍ ശ്രീലങ്ക-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് സമനിലയില്‍. രണ്ടാംമിന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 307 റണ്‍സെടുത്തതോടെ ശ്രീലങ്കയുടെ നേരിയ പ്രതീക്ഷകളും അവസാനിച്ചു.
ബംഗ്ലാദേശിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 513 മറുപടിയായി ശ്രീലങ്ക 9ന് 713 എന്ന കൂറ്റന്‍ സ്കോറിന് ഡിക്ലയര്‍ ചെയ്തു. ഇരുനൂറു റണ്‍സിന്റെ ലീഡുണ്ടായിരുന്ന ശ്രീലങ്കയ്ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒന്നാമിന്നിംഗ്സിലെ പ്രകടനം ആവര്‍ത്തിച്ച മൊമിനുള്‍ ഹഖ് സെഞ്ച്വറി പ്രകടനത്തോടെ ലങ്കയെ ചെറുത്തു.
മൊമിനുള്‍ 105 റണ്‍സെടുത്തപ്പോള്‍ ലിറ്റണ്‍ ദാസ് 94 റണ്‍സെടുത്ത് മികച്ച പിന്തുണ നല്കി. ഒന്നാമിന്നിംഗ്സില്‍ 176 റണ്‍സെടുത്ത മൊമിനുള്‍ തന്നെയാണ് ആതിഥേയരെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടുന്ന ബംഗ്ലാദേശ് ബാറ്റ്സ്മാന് എന്ന ബഹുമതി മൊമിനുള്‍ സ്വന്തമാക്കി. സ്കോര്‍-ബംഗ്ലാദേശ് 513, അഞ്ചിന് 307 ശ്രീലങ്ക ഒന്‍പതിന് 713.
പ്രതികരിക്കാൻ ഇവിടെ എഴുതുക: