മുംബൈ: ലോകക്രിക്കറ്റ് കിരീടം നാലാം തവണ ഇന്ത്യയില്‍ എത്തിച്ച യുവനിര ഉയര്‍ത്തി വിട്ട ആഘോഷത്തിന്റെ ആരവങ്ങള്‍ അവസാനിക്കുന്നില്ല. പൃത്ഥി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ അണ്ടര്‍ 17 ടീം കലാശക്കളിയില്‍ ഓസ്ട്രേലിയയെ എട്ടു വിക്കറ്റു തകര്‍ത്താണ് ലോകകപ്പ് സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നടക്കം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങള്‍ എന്നാണ് വാഴ്ത്തപ്പെടുന്നത്.
ടീമിന് ആഹ്ലാദിക്കാന്‍ മറ്റൊരു നേട്ടം കൂടി, ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്ത ടൂര്‍ണമെന്റ് ടീമില്‍ ഇന്ത്യയില്‍ നിന്ന് നാലു താരങ്ങള്‍. അണ്ടര്‍ 19 ലോകകപ്പ് ടൂര്‍ണമെന്റിലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് അവതരിപ്പിച്ച ടീമിന്റെ ക്യാപ്റ്റന്‍ ഇന്ത്യയെ വിജയച്ചിലേക്കു നയിച്ച പൃഥ്വി ഷാ തന്നെ. മികച്ച കവര്‍ ഡ്രൈവുകളൂടെ ശ്രദ്ധേ നേടിയ പൃഥ്വി ഇന്ത്യക്ക് ഭാവിയില്‍ വിശ്വസിക്കാവുന്ന ഓപ്പണിങ്ങ് ബാറ്റ്സ്മാനാണ്. 94, 57 നോട്ടൗട്ട്, 40, 41, 29 എന്നിങ്ങനെയാണ് പൃഥ്വിയുടെ സ്കോര്‍.
ഫൈനലിലെ സെഞ്ചുറിയാണ് മന്‍ജോത് കല്റയെ ടീമിലെത്തിച്ചത്. ഓസ്ട്രേലിയക്കെതിരെ മാത്രം മികച്ച ബാറ്റിങ് പുറത്തെടുത്തു എന്നതാണ് മന്‍ജോതിന്റെ പ്രത്യേകത. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഓസ്ട്രേലിയക്കെതിരെ നൂറു റണ്‍സിന്റെ വിജയം ആഘോഷിച്ചപ്പോള്‍ മന്‍ജോത് 86 റണ്‍സടിച്ചിരുന്നു.
ടൂര്‍ണമെന്റിന്റെ താരമായ ഷുബ്മാന്‍ ഗില്‍ ടീമില്‍ എത്തിയതില്‍ അത്ഭുതമില്ല. തുടര്‍ച്ചയായ നാല് അര്‍ധസെഞ്ച്വറികള്‍, അതിലൊന്ന് പാക്കിസ്ഥാനെതിരായ സെമി ഫൈനലിലെ സെഞ്ച്വറി. ഫൈനലില്‍ ഗില്‍ നേടിയ 31 റണ്‍സിന് ഒരു അര്ധസെഞ്ച്വറിയേക്കാള് മൂല്യമുണ്ടെന്നാണ് ദ്രാവിഡ് പ്രശംസിച്ചത്.
തുടര്‍ച്ചയായി 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ഫാസ്റ്റ് ബൗളര്‍ എന്ന വിശേഷണം നേടിയ കമലേഷ് നാഗര്‍കോട്ടി ടൂര്‍ണമെന്റ് ഇലവനിലെ ബൗളിങ് സംഘത്തില്‍ പ്രധാനിയാണ്. ആദ്യ കളിയില്‍ ഓസ്ട്രേലിയക്കെതിരെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.
അണ്ടര്‍ 19 ടൂര്‍ണമെന്റ് ടീം ഇങ്ങനെ: പൃഥ്വി ഷാ(ക്യാപ്റ്റന്‍ ഇന്ത്യ), മന്‍ജോത് കല്‍റ(ഇന്ത്യ), ഷുബ്മാന്‍ ഗില്‍(ഇന്ത്യ), ദര്‍വിഷ് റസൂലി(അഫ്ഗാനിസ്ഥാന്), അലി സാര്യാബ്(പാക്കിസ്ഥാന്), വാന്‍ഡില്‍ മക് വെടു(വിക്കറ്റ് കീപ്പര്‍, ദ.ആഫ്രിക്ക), അഫിഫ് ഹൊസൈന്‍(ബംഗ്ലാദേശ്), കമലേഷ് നഗര്‍കോട്ടി(ഇന്ത്യ), ജെറാള്‍ഡ് കോട്സീ(ദ.ആഫ്രിക്ക), ക്വായിസ് അഹ്മദ്(അഫ്ഗാനിസ്ഥാന്), ഷഹ്സീന്‍ ആഫ്രിദി(പാക്കിസ്ഥാന്), അലിക് അതാനസെ(വെസ്റ്റിന്‍ഡീസ്, പന്ത്രണ്ടാമന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: