ആലുവ: ആലുവ മണപ്പുറത്ത് മഹാശിവരാത്രിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മണപ്പുറം റവന്യൂ വകുപ്പിന്റെതാണെന്ന കണ്ടെത്തല്‍ ഇക്കുറി നഗരസഭയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിനാല്‍ ശിവരാത്രി നടപടി ക്രമങ്ങള്‍ മന്ദഗതിയിലായിരുന്നു. എന്നാല്‍, വ്യാപാര മേളയ്ക്ക് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതോടെയാണ് ഒരുക്കങ്ങള്‍ വേഗത്തിലായത്.
നഗരസഭയാണ് വ്യാപാരമേളയും അമ്യൂസ്മെന്റ്പാര്ക്കും സംഘടിപ്പിക്കുന്നത്. കളക്ടറുടെ അനുമതി ലഭിക്കും മുമ്പ് നഗരസഭ മണപ്പുറത്തെ വ്യാപാരമേളയ്ക്കായി സ്റ്റാള്‍ ലേലം നടത്തിയെങ്കിലും നിര്‍മ്മാണം മന്ദഗതിയിലായിരുന്നു. പതിവായുള്ള പന്തല്‍ കാല്‍നാട്ടുകര്‍മ്മവും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുമായി നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം നടത്തിയ ചര്‍ച്ചയിലാണ് അനുകൂലതീരുമാനമുണ്ടായത്.
40ഓളം സ്റ്റാളുകളാണ് നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ തറവാടകയില്‍ നിരവധി ചെറുകിട കച്ചവടക്കാരെയും അനുവദിക്കും. അമ്യൂസ്മെന്റ് പാര്‍ക്കിനാവശ്യമായ യന്ത്ര സാമഗ്രികള്‍ മൂന്ന് ലോറികളിലായി മണപ്പുറത്ത് എത്തിച്ചിട്ടുണ്ട്.
13നാണ് ശിവരാത്രി. പത്താം തീയതിയോടെ സ്റ്റാളുകളുടെയും മറ്റും നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. മണപ്പുറത്തും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും നഗരസഭയ്ക്ക് കളക്ടര്‍
നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ശുചിത്വമിഷനും ഹരിത കേരളം മിഷനും ചേര്‍ന്ന് വ്യവസ്ഥകളുടെ കരട് തയാറാക്കിയിട്ടുണ്ട്. നിര്‍ദ്ദേശം വ്യാപാരികള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് പ്രത്യേക സ്ക്വാഡുകളുണ്ടാകും. ദേവസ്വം ബോര്‍ഡ് ലൈസന്‍സ് നല്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥ ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: