കോലഞ്ചേരി: വടയമ്പാടി ഭജനമഠം ക്ഷേത്രത്തിന് മുന്നിലെ മൈതാനവുമായി ബന്ധപ്പെട്ട് ദളിത് ഭൂസംരക്ഷണ സമിതിയുടെ പേരില്‍ ഒരുസംഘം നടത്തിയ ദളിത് ആത്മാഭിമാന സംരക്ഷണ ജാഥ പോലീസ് തടഞ്ഞു. ജില്ലാ കളക്ടറുടെ നിരോധനം ലംഘിച്ച് സമരം നടത്തിയതാണ് കാരണം. സമരത്തിനിടെ സംഘര്‍ഷമുണ്ടായി.
കഴിഞ്ഞ ദിവസം കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ദളിത് ഭൂസംരക്ഷണ സമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അവര്‍ എത്തിയില്ല. ഇന്നലെ രാവിലെ ദളിത് ഭൂസംരക്ഷണ സമിതിയുടെ പേരില്‍ ഒരുസംഘമാളുകള്‍ സമരവുമായെത്തി. സമരത്തിന് പിന്നില്‍ മാവോയിസ്റ്റ്-തീവ്രവാദ സംഘടനകളുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. സമരത്തിനിടെ പോലീസിനും ജനങ്ങള്‍ക്കും നേരെ അക്രമത്തിന് മുതിര്‍ന്ന സമരക്കാരെ പോലീസ് കസ്റ്റഡി യിലെടുത്തു.
പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ മുതല്‍ വടയമ്പാടി എന്‍എസ്എസ് കരയോഗത്തിലെ വനിതകളുടെ നേതൃത്വത്തില്‍ ഭജന നടന്നു.
കോടതി ഉത്തരവുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് ക്ഷേത്രത്തിന് സമീപം സമരവും വിലക്കിയിരുന്നു. ക്ഷേത്ര മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: