ചാലക്കുടി : ചാലക്കുടിയില്‍ റെയില്‍വേ അടിപ്പാത നിര്‍മാണത്തിനിടയില്‍ റെയില്‍വേ ട്രാക്കിലെ മണ്ണിടിഞ്ഞു. വന്‍ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് 3.20ഓടെയാണ് സംഭവം. ഒന്നാമത്തെ ട്രാക്കിലെ മണ്ണിടിഞ്ഞ് വലിയ കുഴി രൂപപ്പെടുകയും രണ്ടാമത്തെ ട്രാക്കിലെ റെയില്‍ വളയുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി പുഴയുടെ പാലത്തിന് സമീപമാണ് റെയില്‍വെ ട്രാക്കിനടിയിലൂടെ അടിപ്പാത നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനിടയില്‍ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടയിലാണ് കുഴി രൂപപ്പെട്ടത്.
ആന്ധ്രപ്രദേശില്‍ നിന്നും അങ്കമാലിയിലേക്ക് പോയിരുന്ന ഗുഡ്സ് ട്രെയിനിലെ ഡ്രൈവര്‍ കുഴി കാണുകയും ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പിന്നീട് ഏറനാട് എക്സ്പ്രസ് എഞ്ചിന്‍ഡ്രൈവറും ഉടന്‍ തന്നെ ഉദ്യോസ്ഥരെ അപകട സൂചന അറിയിച്ചു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.അപകടത്തെ തുടര്‍ന്ന് എറണാകുളത്തുനിന്നും ഷൊര്‍ണൂറില്‍ നിന്നും പുറപ്പെടേണ്ട രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. രണ്ടാമത്തെ ട്രാക്കിന്റെ വളവ് നിവര്‍ത്തിയതിന് ശേഷം 6.25ഓടെ കേരള എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവ കടത്തിവിട്ടു. എന്നാല്‍ ഒന്നാമത്തെ ട്രാക്കിന്റെ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.
പതിനഞ്ചടിയോളം താഴ്ചയുള്ള അടിപ്പാതയുടെ ഏകദേശം എട്ട് മീറ്ററോളം മണ്ണ് ഇടിഞ്ഞ് വീണിട്ടുണ്ട്. യന്ത്രത്തിന്റെ സഹായത്തോടെ മണ്ണ് തുരന്ന് നീക്കി കൂറ്റന്‍ കോണ്‍ക്രീറ്റ് ബോക്സുകള്‍ റെയില്‍വെ പാളത്തിന് അടിയിലൂടെ മണ്ണിലേക്ക് തുളച്ച് കയറ്റിവിടുകയാണ് ചെയ്യുന്നത്. ഒരു ദിവസം പരമാവധി ഒരു മീറ്റര്‍മാത്രമാണ് തുളക്കാന്‍ കഴിയുക. ബോക്സ് തള്ളുമ്പോള്‍ ബോക്സിലേക്ക് വീഴുന്ന മണ്ണ് ജെസിബി ഉപയോഗിച്ച് എടുത്തുമാറ്റുകയാണ് പതിവ്. ഇങ്ങനെ മണ്ണ് മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്.
അപകടവിവരമറിഞ്ഞ് ഡിവിഷന് റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാള്‍, അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ ഹരിദാസ് അടക്കമുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എംഎല്‍എ ബി.ഡി.ദേവസ്സി, ഡിവൈഎസ്പി ടെ.കെ.തോമസ്, സിഐ സാജന് കോയിക്കല്‍, എസ്ഐ പി.ലാല്‍കുമാര്‍, നഗരസഭ ചെയര്മാന് വി.ഒ.പെയിലപ്പന്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: