ചെറുകോല്‍പ്പുഴ: സനാതന ധര്‍മ്മത്തെക്കുറിച്ച് അവബോധം ഇല്ലാത്തതിനാലാണ് യുവതലമുറ മറ്റുമതങ്ങളിലേക്ക് മാറി സഞ്ചരിക്കുന്നതെന്ന് ബാംഗ്ലൂര്‍ സുബ്രഹ്മണ്യമഠം അധിപതി ശ്രീ ശ്രീ ശ്രീ വിദ്യാപ്രസന്ന തീര്‍ത്ഥ സ്വാമി പറഞ്ഞു. 106-ാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഭാരതീയ സംസ്കാരം പരിചയമില്ലാത്തതിനാലാണ് നമ്മുടെ കുട്ടികള്‍ ലൗ ജിഹാദ് പോലെയുള്ള പ്രശ്നങ്ങളില്‍ പെട്ടുപോകുന്നത്. സനാതന ധര്‍മ്മം സൂര്യനെപ്പോലെ എപ്പോഴും പ്രകാശം പരത്തുന്നതാണ്. സ്വന്തം സംസ്കാരത്തെ തിരിച്ചറിയാതെ പാശ്ചാത്യ സംസ്കാരത്തിന് പുറകെ ചെന്ന് യാചിക്കുന്നത് ശരിയല്ല. പുതുതലമുറ വഴിതെറ്റുന്നത് ഒഴിവാക്കാന്‍ സനാതനധര്‍മ്മമൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. പാശ്ചാത്യ സംസ്കാരം നമ്മുടെ സംസ്കാരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. നദീതീരങ്ങളിലും വനാന്തരങ്ങളിലും മഹര്‍ഷിമാര്‍ തപസ്സ് ചെയ്തതിന്റെ ഫലമാണ് സനാതന ധര്‍മ്മം. അതിന് എവിടെ മൂല്യച്യുതി ഉണ്ടായി എന്ന് പരിശോധിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. വിവേകാനന്ദ സ്വാമിയെപ്പോലെ പ്രവര്‍ത്തിച്ച് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ നമുക്ക് കഴിയണമെന്നും സ്വാമി പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അദ്ധ്യക്ഷനായി. സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, രാജു ഏബ്രഹാം എംഎല്‍എ, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, ജോ. സെക്രട്ടറി എം.റ്റി. ഭാസ്കര പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: