ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് പണം ഒരു പ്രശ്നമാവില്ലെന്ന് നിതി ആയോഗ് വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍.
പത്തു കോടി പാവപ്പെട്ട കുടുംബങ്ങളിലെ 50 ലക്ഷം പേര്‍ക്ക് ഗുണകരമാകുന്നതാണ് പദ്ധതി. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ ചെലവ് നല്കുന്ന പദ്ധതിക്ക് പണം ലഭ്യമാക്കും. ഒരു ശതമാനം അധികത്തീരുവയാണ് ബജറ്റില്‍ ചുമത്തിയിട്ടുള്ളത്. ആരോഗ്യപദ്ധതിക്ക് ഇതില്‍ നിന്നുള്ള തുക മതിയാകും.വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പദ്ധതി. പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം നടക്കുന്നത് ഖേദകരമാണ്. ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം 6000 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമേ ആര്‍എസ്ബിവൈ പദ്ധതിക്കുള്ള 2000 കോടിയും പുതിയ പദ്ധതിയിലേക്ക് മാറ്റി. ഉന്നത വിദ്യാഭ്യാസ ധനസഹായഏജന്സി രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ പഠന പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കുകയാണ് ഈ ഏജന്‍സിയുടെ ദൗത്യം. ഒരു ശതമാനം വിദ്യാഭ്യാസ ആരോഗ്യ സെസാണ് ചുമത്തിയിരിക്കുന്നത്. ഇതുവഴി 11,000 കോടി രൂപയാണ് ഖജനാവില്‍ എത്തുക. ഇതും മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതിക്കാണ് വിനിയോഗിക്കുക. അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രീമിയം അടയ്ക്കുന്ന ബാധ്യത മാത്രമേയുള്ളൂ. അതു തന്നെ വലിയ തുക വരികയുമില്ല. കേന്ദ്രം 60 ശതമാനവും വഹിക്കും. പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍ 40 ശതമാനം തുക വഹിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വെറും പത്തു ശതമാനം വഹിച്ചാല്‍ മതി,. പദ്ധതി സ്വകാര്യ ആശുപത്രികളിലും നടപ്പാന്‍ കഴിയും. പ്രതിവര്‍ഷം 12000 കോടിയാണ് പദ്ധതിക്ക് വേണ്ടിവരിക. പദ്ധതി ആഗസ്റ്റ് 15നോ ഒക്ടോബര്‍ രണ്ടിനോ തുടങ്ങും. 2011ലെ സാമ്പത്തിക സെന്‍സസ് പ്രകാരം പാവപ്പെട്ടവരെന്ന് കണ്ടെത്തിയിട്ടുള്ള മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ലഭിക്കും. പദ്ധതി ആധാറുമായി ബന്ധിപ്പിക്കും. എന്നാല്‍ നിര്‍ബന്ധമാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: