കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ പീഡന ദൃശ്യങ്ങള്‍ കൈമാറിയിട്ടുമില്ല.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ദിലീപ് ഹര്‍ജി നല്‍കുകയും ഇതിനെ പൊലീസ് എതിര്‍ത്തതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. അതിനു ശേഷമാണ് പുതിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹര്‍ജി നല്‍കിയത്.
നടി നല്കിയ മൊഴി അനുസരിച്ചുള്ള ദൃശ്യങ്ങളല്ല വീഡിയോയില്‍ ഉള്ളതെന്നും ഓടുന്ന വണ്ടിയില്‍ വച്ചല്ല പീഡനം നടന്നിരിക്കുന്നതെന്നും മൊഴിയും ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ദിലീപ് രണ്ടാമതും ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും നടിയെ അത് ബാധിക്കുമെന്നും തുടര്‍ന്നുള്ള കേസിന്റെ പുരോഗതിയെ അത് ബാധിക്കുമെന്നും പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: