ബെയ്ജിങ്: രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അമ്മ മുലപ്പാൽ തെരുവിൽ വിൽക്കുന്നു. ലോക സാമ്പത്തിക ശക്തിയെന്ന് പറയപ്പെടുന്ന ചൈനയിൽ നിന്നാണ് ആരെയും വേദനയിലാഴ്ത്തുന്ന ഈ വാർത്ത വന്നിരിക്കുന്നത്.
ചൈനയിലെ ഷെന്ഴെന് മേഖലയിലെ തെരുവില്‍നിന്ന് എടുത്തിട്ടുള്ള ചിത്രത്തില്‍ മുട്ടുകുത്തി നിന്നു കുഞ്ഞിനു മുലപ്പാല്‍ നല്കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്ക്കുന്ന അച്ഛനെയും കാണാം.
‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്ബതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ് ഉള്ളത്. അതിലൊരു കുട്ടി മാരകമായ രോഗത്താല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഡിസംബര്‍ 17നാണ് താങ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്.
ഈ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയാണു മുലപ്പാല്‍ വിറ്റ പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററിന്റെ ഏറ്റവും ഒടുവില്‍ കുഞ്ഞിന്റെ ചിത്രവും മെഡിക്കല്‍ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്.
ഗ്വാങ്സിയില്‍നിന്നുള്ള താങ് ആണ് കുഞ്ഞിന്റെ അമ്മയെന്നും സിച്ചുവാനില്‍നിന്നുള്ള മുപ്പത്തൊന്നുകാരനാണ് കുഞ്ഞിന്റെ പിതാവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി ഷെന്‍ഴെനില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണിയാള്‍.
ചൈനയിലെ സര്‍ക്കാര്‍ ക്ഷേമ ഫണ്ടുകള്‍ ഇത്രയും താഴേക്കിടയിലുള്ളവരിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ഈ സംഭവം. ചൈനയിൽ ആരോഗ്യമേഖല വളരെ ചെലവേറിയതായതിനാല്‍ പാവപ്പെട്ടവര്‍ സ്വന്തക്കാരുടെ ജീവന് രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന നിലയിലുമാണ്.
കരളലിയിക്കുന്ന കാഴ്ചയുടെ ദൃശ്യങ്ങള്‍ ചൈനീസ് സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതേത്തുടര്‍ന്നു രാജ്യാന്തര മാധ്യമമായ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ചിത്രം സഹിതം വാര്‍ത്ത നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: