ന്യൂദല്‍ഹി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും വിനോദ് റായ്ക്കും നോട്ടിസയക്കാൻ തീരുമാനിച്ചു. നാല് ആഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കിയെങ്കിലും ഡിവിഷൻ ബഞ്ച് പുനസ്ഥാപിച്ചിരുന്നു. തുടർന്ന് ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിച്ചത്. എന്നാല്‍ ശ്രീശാന്തിന്റെ ഹര്‍ജിയെ എതിര്‍ത്ത് ബിസിസിഐ കോടതിയില്‍ വാദിച്ചിരുന്നു.
നേരത്തെ കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ വെറുതെ വിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സ് താരങ്ങളായിരുന്ന ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്‍ഡില എന്നിവരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പട്യാല സെഷന്‍സ് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയുമായിരുന്നു.
2013ലെ ഐപിൽ മത്സരങ്ങൾക്കിടയിൽ ശ്രീശാന്ത് കോഴ് കൈപ്പറ്റിയെന്നതാണ് വിലക്കിനാസ്പദമായ സംഭവം. ഇതിനെ തുടർന്ന് 2015ൽ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: