കൊച്ചി: കേരള സംസ്ഥാന രൂപീകരണത്തിന് 13 വര്‍ഷങ്ങള്‍ക്കുശേഷം സി. അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരാറുണ്ടാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ജസ്റ്റിസ് കെ.ടി. തോമസിന്റെ വെളിപ്പെടുത്തല്‍. ഇന്നലെ പ്രസിദ്ധീകരിച്ച “മുല്ലപ്പെരിയാര്‍ ഡാം: ചില വെളിപ്പെടുത്തലുകള്‍” എന്ന ജസ്റ്റിസ് കെ.ടി. തോമസിന്റെ പുസ്തകത്തിലാണ് 1970 ലെ കരാര്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വെളിച്ചം വീശുന്നത്.
മുഖ്യമന്ത്രി അച്യുതമേനോന്റെ സിപിഐ കൂടാതെ കേരളാ കോണ്‍ഗ്രസും മുസ്ലീംലീഗും ഉള്‍പ്പെട്ടതായിരുന്നു മന്ത്രിസഭ. 1970 മെയ് 29 ന് ഒപ്പിട്ട കരാര്‍ കേരളത്തിന് ഭീമമായ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നതും കേരള താല്പര്യങ്ങള് ബലികഴിക്കുന്നതുമാണ്.
1970 ലെ കരാറില്‍ മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് തമിഴ്നാട് വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്നതിന് സമ്മതം കൊടുത്തുകൊണ്ടുള്ള വ്യവസ്ഥ ചേര്‍ത്തിരുന്നു. 1941 ലെ ആര്ബിട്രേഷന് അവാര്‍ഡ് അനുസരിച്ച് തമിഴ്നാടിന് മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് വാണിജ്യത്തിന് വേണ്ടി വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുവാന് നിയമപ്രകാരം സാധിക്കുന്നതല്ല എന്ന തീരുമാനം നഷ്ടപ്പെടുത്തിക്കൊണ്ടാണ് പുതിയ കരാര്‍ രൂപമെടുത്തത്. പുതിയ കരാറില്‍ ഒരു വിദ്യുച്ഛക്തി കേന്ദ്രം സ്ഥാപിക്കുന്നതിന് മദ്രാസ് ഗവണ്മെന്റിനെ അനുവദിക്കുന്ന വ്യവസ്ഥയും ചേര്‍ക്കപ്പെട്ടു. അപ്രകാരം അനുവദിക്കുന്നതിലേക്ക് വീണ്ടും കേരളസര്‍ക്കാര്‍ നാല്പത്തിരണ്ടര ഏക്കര്‍ സ്ഥലംകൂടി തമിഴ്നാടിന് പാട്ടം കൊടുത്തു. കൂടാതെ വിദ്യുച്ഛക്തിയുടെ വിലയില്‍ ഏറ്റവും ഭീമമായ ഭാഗം കേരളം നഷ്ടപ്പെടുത്തേണ്ടിവന്നു.
കേരളത്തിന്റെ ജലമുപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വിദ്യുച്ഛക്തിയുടെ വിലയില്‍ ഒരു പുളിയിലക്ക് ചേര്‍ന്ന ഒാഹരി മാത്രമേ കേരളത്തിന് കിട്ടാന്‍ അവകാശമുള്ളൂ എന്ന് പുതിയ കരാറില്‍ വ്യവസ്ഥയുണ്ടാക്കാി. ഒരു യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് തമിഴ്നാടിന് 1.50 രൂപ ചെലവ് വരും. മുല്ലപ്പെരിയാര്‍ നദീജലംകൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതി വിലയായി തമിഴ്നാടിന് ഒരു യൂണിറ്റിന് അഞ്ച് രൂപ ലഭിക്കുമ്പോള്‍ കേരളത്തിന് അവര്‍ നല്‍കേണ്ടിവരുന്നത് ഒരു പൈസയുടെ 13 ശതമാനം വരുന്ന തുഛമായ ഓഹരിയാണ്. കേരളസര്‍ക്കാര്‍ തങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ നേട്ടങ്ങള്‍ 1970 ലെ കരാറില്‍ വേണ്ടെന്നുവെച്ചത് ദുരൂഹത നിറഞ്ഞ ഒരു ചോദ്യമായി ജസ്റ്റിസ് കെ.ടി. തോമസ് ഉന്നയിക്കുന്നു.
1979, 1981, 1982 വര്‍ഷങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി മുല്ലപ്പെരിയാര്‍ ഡാമില്‍ നടത്തിയ ശാക്തീകരണ പുനരുദ്ധാരണ ജോലികള്‍ സംബന്ധിച്ച വസ്തുതകള്‍ കേരളജനതയെ അറിയിക്കാതെ മൂടിവെച്ചതും സര്‍ക്കാരുകളുടെ വീഴ്ചയാണ്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്വര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളെ ഭീതിയിലാക്കി രാഷ്ട്രീയനേതാക്കള്‍ പ്രചരണം നടത്തിയത് രാഷ്ട്രീയം ലക്ഷ്യംവെച്ചുള്ളതായിരുന്നു. മന്ത്രി പി.ജെ. ജോസഫ് തളര്‍ന്ന് കിടക്കുന്ന തന്റെ പാര്‍ട്ടിക്ക് പുനര്‍ജീവന്‍ ലഭിക്കുന്നതിനായിട്ടാണ് ഈ പ്രശ്നം കൈകാര്യം ചെയ്തത്. പി.ജെ. ജോസഫിന്റെ തരംതാണ കളികളെ വളരെ രൂക്ഷമായിതന്നെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പ്രസംഗങ്ങളും പ്രസ്താവനകളും കൂടെ കൂടെ നടത്തിയ പി.ജെ. ജോസഫിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പാലിച്ച സംയമനവും രാജ്യതന്ത്രജ്ഞതയും പാലിക്കുവാന്‍ കഴിഞ്ഞില്ല.
1957 ല്‍ ജലവിഭവവകുപ്പും നിയമവകുപ്പും ഒന്നിച്ച് കൈകാര്യം ചെയ്തിരുന്ന വി.ആര്. കൃഷ്ണയ്യര്‍ 1886 ല്‍ ഉണ്ടാക്കിയ ഈ കരാര്‍ അംഗീകരിക്കില്ലെന്ന് പറയുവാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതായും ജസ്റ്റിസ് കെ.ടി. തോമസ് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്ക് ഇക്കാര്യത്തില്‍ ‘ഒരു ചുക്കും’ ചെയ്യുവാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറയുന്നു.
കേരളം ഭരിച്ച ഇരുമുന്നണികളും നടത്തിയിട്ടുള്ളത് കള്ളക്കളികളാണെന്ന് പറയാതെ പറയുകയാണ് ജസ്റ്റിസ് തോമസ് ചെയ്യുന്നത്.
പ്രശസ്ത ഡാം വിദഗ്ധനായ ഡോ. കെ.സി.തോമസ് ജസ്റ്റിസ് കെ.ടി. തോമസിനോട് പറഞ്ഞ കാര്യവും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. “എനിക്ക് ഇപ്പോള്‍ 90 വയസുണ്ട്. 50 വയസേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ മുല്ലപ്പെരിയാറിലെ താഴ്വാര പ്രദേശത്ത് 50 സെന്റ് സ്ഥലം വാങ്ങി അതിലൊരു വീട് പണിത് താമസിക്കുമായിരുന്നു.” ആ പ്രദേശത്തുകാര്‍ക്ക് ഡാമിന്റെ സുരക്ഷയെപ്പറ്റി ബോധ്യംവരുത്തുന്നതിനാണ് ഡാം വിദഗ്ധനായ ഡോ. കെ.സി. തോമസ് ഇങ്ങനെ പറഞ്ഞത്.
ഇരുമുന്നണികളുടെയും മുല്ലപ്പെരിയാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള തുറന്നെഴുത്തായി മാറുകയാണ് ഈ പുസ്തകം.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: