ന്യുദല്‍ഹി: ഖാപ് പഞ്ചായത്തുകള്‍ക്ക് സുപ്രീംകോടതിയുടെ ശക്തമായ താക്കീത്. നിങ്ങള്‍ സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരല്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. പ്രായപൂര്‍ത്തിയായ ശേഷം വിവാഹിതരാകുന്നവരുടെ കാര്യത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു.
ഏതു വിവാഹമാണ് നിയമപരമെന്നോ അല്ലെന്നോ ഏതാണ് നല്ലതെന്നോ അല്ലെന്നോ പറയേണ്ടത് നമ്മള് ആരുമല്ല. അതിനാല്‍ അത്തരം കാര്യങ്ങളില്‍ വിട്ടുനില്‍ക്കുക. പ്രായപൂര്‍ത്തിയായ രണ്ടു പേര് വിവാഹിതരായാല്‍ നിങ്ങള്‍ ആരും അതില്‍ ഇടപെടാനാളല്ലെന്നും കോടതി വ്യക്തമാക്കി. ഖാപ് പഞ്ചായത്തുകളെ നിരോധിക്കണമെന്നും ദുരഭിമാന കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഖാപ് പഞ്ചായത്തുകള്‍ ഇതര ജാതിയില്‍ പെട്ടവരോ ഇതര മതത്തില്‍പെട്ടവരോ തമ്മിലുള്ള വിവാഹത്തിന് എതിരല്ലെന്നും ഒരേ ഗോത്രത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെയാണ് എതിര്‍ക്കുന്നതെന്നും അത് അവര്‍ ആ സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാര്‍ ആയതിനാലാണെന്നും ഖാപ് പഞ്ചായത്തിനു വേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാര്‍ ആവേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.
ഖാപ് പഞ്ചായത്തുകള്‍ സമൂഹത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും അവയെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നടപടി സ്വീകരിക്കണമെന്നും കേസില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിച്ചിരുന്ന മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: