തിരുവനന്തപുരം: മകനെതിരെ ദുബായില്‍ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും കള്ളം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ കേരളത്തിലെ ജനങ്ങളോട് കോടിയേരി തുറന്നു പറയണം. ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയ് ദുബായില്‍ നടത്തുന്നത്? നിരവധി തവണ എംഎല്‍എയും ആഭ്യന്തരമന്ത്രിയുമൊക്കെയായിരുന്ന കോടിയേരിയുടെ മക്കള്‍ നടത്തുന്ന വ്യവസായത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനാണ് കള്ളംപറഞ്ഞതെന്ന് കോടിയേരി വിശദീകരിക്കണം. ഇപ്പോള്‍ പുറത്തു വന്നതിലും വലിയ സാമ്പത്തിക ഇടപാടുകളാണ് ബിനോയ് കോടിയേരി നടത്തിയിട്ടുള്ളത്. ഇത് വരും ദിവസങ്ങളില്‍ പുറത്തു വരും.
ഭരണത്തണലിലാണ് കോടിയേരിയുടെ മക്കള്‍ കോടികള്‍ സമ്പാദിച്ചത്. പാര്‍ട്ടിയെ ഉപകരണമാക്കി സ്വത്ത് സമ്പാദിക്കരുതെന്ന് കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. സ്വന്തം പാര്‍ട്ടി സെക്രട്ടറിക്ക് പോലും സംശയമുള്ള ഇടപാടുകളാണ് കോടിയേരിയുടെ മക്കള്‍ നടത്തുന്നത്.
പുത്രസ്നേഹം മൂലം അവരുടെ എല്ലാ തെറ്റുകള്‍ക്കും കൂട്ടു നിന്ന ധൃതരാഷ്ട്രരെപ്പോലെ കോടിയേരി അധ:പതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: