പാലിയോലിത്തിക് കാലഘട്ടത്തിലെ ഇന്ത്യയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍ 1982 ഡിസംബര്‍ 5- നാണ് ഉണ്ടായത്. അതുവരെ ഈ ഉപഭൂഖണ്ഡത്തിലെ ഒരിടത്തു നിന്നും ശരിയായ ഹോമിനിഡിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നില്ല. നാം നേരത്തെ കണ്ട ഗ്രെയ്റ്റ് ഏപ്പ് കുടുംബത്തിലെ ഒരു അംഗമാണ് ഹോമിനിഡ്. കിഴക്കേ ആഫ്രിക്ക, തെക്കേ ആഫ്രിക്ക, യൂറോപ്പ്, ചൈന ഉള്‍പ്പടെയുള്ള ഏഷ്യയുടെ ഭാഗങ്ങള്‍, ഇന്‍ഡൊനേഷ്യയിലെ ജാവാ എന്നിവിടങ്ങളില്‍ നിന്നും ധാരാളം ഇത്തരം അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അരുണ്‍ സോനാക്കിയയാണ് നര്‍മദയുടെ വടക്കേ തീരത്തെ ഹാത്നോരാ എന്ന സ്ഥലത്തു നിന്നും ഹോമിനിഡിന്റെ (ഇപ്പോള്‍ ഇതിന് ഹോമിനിന്‍ എന്നാണു സാങ്കേതികനാമം) തലയോട്ടി കണ്ടെത്തിയത്. ഏറക്കുറെ പൂര്‍ണ്ണമായ നിലയിലുള്ള ഇത് ഒരു പുരുഷന്റേതാകാമെന്നു കരുതുന്നു. ഇതേവരെ ഈ ഒരെണ്ണമല്ലാതെ മറ്റൊന്നും ഇന്ത്യയിലെ മറ്റൊരിടത്തു നിന്നും കണ്ടെത്തിയിട്ടില്ല. അതിനു കാരണം ആ പൂര്‍വികരുടെ വാസസ്ഥലങ്ങളും വിഹാരഭൂമികളും തിരിച്ചറിഞ്ഞ് വേണ്ട തരത്തില്‍ ഉല്ഖനനം നടക്കാത്തതാണെന്ന് ചക്രബര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. ഈ അടുത്തിടെ ഹാത്നോരയില് നിന്നു തന്നെ, ആന്ത്രോപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മനുഷ്യന്റെ തോളെല്ല് കണ്ടെടുക്കുകയുണ്ടായി. നാം നേരത്തെ കണ്ട മനുഷ്യവിഭാഗങ്ങളില്‍ ഏതില്‍ പെടും ഈ തലയോട്ടി എന്നെല്ലാമുള്ള തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ല. ഈ ഹാത്നോരാ ഉത്ഖനന സ്ഥലത്തു നിന്നും പിന്നീട് വേറൊരു മനുഷ്യന്റെ തലയോട്ടിയുടെയും വാരിയെല്ലിന്റെയും ഭാഗങ്ങള്‍ കിട്ടി. ഇത് ഏതാണ്ട് 25-35 വയസ്സിനിടയ്ക്കുള്ള സ്ത്രീയുടേതാണെന്ന് അനുമാനിക്കുന്നു.
സോനാക്കിയയുടെ പഠനപത്രിക (റിപ്പോര്‍ട്ട്) യില്‍ ഇത് മിഡില്‍ പ്ളയ്സ്റ്റോസിന് (മധ്യകാല ഹിമയുഗം- ജിയോളജിപ്രകാരമുള്ള ഒരു കാലഘട്ടം) കാലത്തേതാണെന്നും ഹോമോ ഇറക്റ്റസ് വിഭാഗത്തില്‍ പെടുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ, തലയോട്ടിയുടെ അളവുകള്‍ വെച്ചു നോക്കുമ്പോള്‍ ഇത് മറുനാടുകളില്‍ ഇതേവരെ കണ്ടെത്തപ്പെട്ട ഹോമോ ഇറക്റ്റസ്സുകളില് നിന്നും തികച്ചും വിഭിന്നമാണത്രെ. മറ്റിടങ്ങളിലെ സാധാരണ ഹോമോ ഇറക്റ്റസ്സുകളേക്കാള് ഉയര്‍ന്ന പരിണാമ തലത്തിലുള്ളതാണ് ഈ ഹോമോ ഇറക്റ്റസ് നര്‍മദെന്‍സിസ് എന്നും സോനാക്കിയ അഭിപ്രായപ്പെടുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞയായ എം – എ ഡി ലംലെയും സഹായികളും ഇതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു.
എന്നാല്‍ തുടര്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഇത് ഹോമോ ഇറക്റ്റസ് അല്ല എന്നതാണ്. കെ.എ. ആര്. കെന്നഡി നടത്തിയ പഠനം (1992) ഇത് ഹോമോ സാപിയന്‍ (ആധുനികമനുഷ്യന്) തന്നെ ആണെന്ന് സ്ഥിരീകരിക്കുന്നു. ഇതു സംബന്ധമായി ഇതുവരെ ഉണ്ടായ അഭിപ്രായങ്ങളെല്ലാം പരിശോധിച്ചാല്‍ കെന്നഡിയുടെ നിലപാടിനെയാണ് കൂടുതല്‍ പേരും പിന്തുണയ്ക്കുന്നതെന്നു ചക്രബര്‍ത്തി സൂചിപ്പിക്കുന്നു.
ഭാരതം പ്ളേറ്റ് ടെക്റ്റോണിക്സ് പ്രകാരം ആഫ്രിക്കയുടെ തെക്കു-കിഴക്കേ ഭാഗത്തുനിന്നും വേര്‍പെട്ടാണ് ഏഷ്യയുമായി ചേര്‍ന്നത്. പോരെങ്കില്‍ സൈന്ധവ നാഗരികതയുടെ കാലം 2016-ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ച് 8000 ബി. സി. ഇ-യ്ക്കും പിന്നിലാകാമെന്നും കണ്ടിരിക്കുന്നു. ഹോമോ സാപ്പിയനുകളിലാണ് അറിവിന്റെ വിപ്ളവം ഉണ്ടായതെന്നു നാം ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു കണ്ടു. പാലിയോലിത്തിക് ഇന്ത്യയില്‍ നിന്നും ലഭിച്ച പല വസ്തുക്കളും ഇവിടുത്തെ ആദിമ മനുഷ്യരുടെ അറിവിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നതായുള്ള പണ്ഡിതാഭിപ്രായം നാം മുകളില്‍ വായിച്ചു. അറിവിന്റെ ഔന്നത്യം വിളിച്ചോതുന്ന വേദം പോലൊരു കൃതി ആഫ്രിക്കയില്‍ അക്കാലത്തൊന്നും ഉണ്ടായിട്ടില്ല. ശക്ത്യാരാധനയുടെ ആദിമ മാതൃക ഇവിടെ കണ്ടെത്തി. അപ്പോള്‍ ഈ നാര്മദന് ഇവിടെത്തന്നെ ഉണ്ടായ ആധുനിക മനുഷ്യവിഭാഗത്തിലെ ഒരു അംഗം ആയിക്കൂടെ?
പൊതുവേ ആധുനികമനുഷ്യനുള്പ്പടെ എല്ലാ മനുഷ്യ വിഭാഗങ്ങളും ആഫ്രിക്കയില്‍ നിന്നും ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കു വ്യാപിച്ചതാണെന്നു കരുതിവരുന്നു. ഇത് ഔട്ട് ഓഫ് ആഫ്രിക്ക സിദ്ധാന്തം എന്ന് അറിയപ്പെടുന്നു. എന്നാല്‍ ഇതു ശരിയല്ലെന്നും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും സമാന്തര വിഭാഗങ്ങള്‍ സ്വതന്ത്രമായി പരിണമിച്ചതാണെന്നും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പല ശാസ്ത്രജ്ഞരും കരുതുന്നു. മള്‍ട്ടി റീജിയണ്‍ തിയറി എന്നാണ് ഇതറിയപ്പെടുന്നത് (The Out of Africa Theory Verses the Vedic View, Stephen Knapp). ഈ ദിശകളില്‍ ചിന്തിച്ചാല്‍ ആഫ്രിക്കയില്‍ ഉണ്ടായതിനു സമാന്തരമായി ഇവിടെയും ഹോമോ സാപ്പിയന്‍ വിഭാഗം ഈ നാടിന്റെ പ്രകൃതിയ്ക്കൊത്തു സ്വതന്ത്രമായി പരിണമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉത്ഖനനം വഴി കൂടുതല്‍ തെളിവിനായി നമുക്ക് കാത്തിരിക്കാം.
(തുടരും)
നാളെ: ഈ മണ്ണിന്റെ മക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: