ഈയിടെ രസകരമായ ഒരു പത്രവാര്‍ത്ത കണ്ടു. ജനാധിപത്യത്തിനും ജനജീവിതത്തിനും അപകടകരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ആര്‍എസ്എസ് , സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പടപൊരുതുവാന്‍ ‘സര്‍വ്വധര്‍മ സമഭാവന’ എന്ന സംഘടന ഇടതുപക്ഷ ബുദ്ധിജീവികളും സാഹിത്യകാരന്മാരും ചേര്‍ന്നു രൂപീകരിച്ചു എന്നും എം.ടി. വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്, ലെനിന് രാജേന്ദ്രന്, സേതു തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു എന്നുമായിരുന്നു വാര്‍ത്താ ചുരുക്കം.
നിലവിലുള്ള ഒരു സംഘടനയെ ചെറുക്കുവാന്‍ വേണ്ടി മാത്രമാണ് പുതിയ സംഘടനയുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാവുന്നത്. അങ്ങനെയെങ്കില്‍ ജനാധിപത്യത്തിന് എക്കാലവും വെല്ലുവിളി ഉയര്‍ത്തിയ അടിയന്തരാവസ്ഥയെ ചെറുക്കാന്‍ എന്താണ് ഈ ബുദ്ധിജീവികള്‍ ചെറുവിരല്‍ അനക്കാതിരുന്നത്? നമ്മുടെ രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദത്തേയും ഭീകരവാദത്തേയും ചെറുക്കാന്‍ എന്താണ് ഇവര്‍ മുന്നോട്ടുവരാത്തത്? പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈവെട്ടിക്കളഞ്ഞപ്പോള് എന്തുകൊണ്ടാണ് ഇവര്‍ പ്രതികരിക്കാതിരുന്നത്?
കശ്മീരിലും മറ്റും നടക്കുന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളേയും ഇവര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ട്? ശത്രുരാജ്യത്തെ അനുകൂലിച്ചുകൊണ്ട് മാതൃരാജ്യത്തെ കുറ്റപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമല്ലേ? ജെഎന്‍യുവിലും മറ്റും നടക്കുന്ന ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും എതിര്‍ക്കപ്പെടേണ്ടതല്ലേ? അപ്പോള്‍ അതല്ല കാര്യം. മേല്‍പ്പറഞ്ഞ ജനാധിപത്യവിരുദ്ധ-രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ത്താല്‍ തങ്ങളുടെയും കയ്യും കാലും നഷ്ടപ്പെടുമെന്ന് ഈ ബുദ്ധിജീവികള്‍ക്ക് അറിയാം. കൂടെ വോട്ടും നഷ്ടപ്പെടും.
ആര്‍എസ്എസിനെ എതിര്‍ത്താല്‍ തങ്ങളെ ആരും ഒന്നും ചെയ്യുകയില്ല; മറിച്ച് ആ ഛിദ്രശക്തികളുടെ പിന്തുണ തങ്ങള്‍ക്ക് കിട്ടുകയും ചെയ്യും. അപ്പോള്‍ ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികള്‍ ജനാധിപത്യ വിരുദ്ധമായി ഒന്നും ചെയ്യുകയില്ല എന്ന് ഭംഗ്യന്തരേണ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? സംഘടിത ന്യൂനപക്ഷ-ജിഹാദി പിന്തുണയ്ക്കുവേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ ജനം മനസ്സിലാക്കുകതന്നെ ചെയ്യും.
സുന്ദരം ഗോവിന്ദ്
കടുങ്ങല്ലൂര്‍,ആലുവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: