കൊച്ചി : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് സംഘം മുന്‍ മന്ത്രി കെ. ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. വിജിലന്‍സ് സ്പെഷല്‍ സെല്‍ ഡിവൈഎസ്പി ടി.യു. സജീവന്റെ നേതൃത്വത്തില്‍ കെ. ബാബുവിന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
നേരത്തെ കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതിനിടെ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുണ്ടെന്ന് കാണിച്ച് ബാബു ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയതിനെത്തുടര്‍ന്ന് വീണ്ടും മൊഴിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ നല്കിയ മൊഴിയില്‍ പറയാത്ത കാര്യങ്ങളാണ് തിങ്കളാഴ്ച വിജിലന്‍സിന് നല്‍കിയത്. പുതിയ വിവരങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതിനാല്‍ അന്വേഷണം നീളാനാണ് സാധ്യതയെന്ന് വിജിലന്‍സ് പറഞ്ഞു.വീണ്ടും മൊഴി നല്കാന് രണ്ടാഴ്ച മുമ്പ് വിജിലന്‍സ് ബാബുവിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സുഖമില്ലാത്തതിനാല്‍ ഹാജരാകാനാകില്ലെന്ന് ബാബു മറുപടി നല്കി. തുടര്‍ന്ന് വിജിലന്‍സ് സംഘം തിങ്കളാഴ്ച വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: